ബംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെതിരെ കേസ്. റാലിയിൽ പണം വാരിയെറിഞ്ഞ സംഭവത്തിലാണ് നടപടി. മാണ്ഡ്യ റൂറൽ പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മാർച്ച് 28 ന് കോൺഗ്രസ് പ്രജധ്വനി യാത്ര എന്ന പേരിൽ റാലി സംഘടിപ്പിച്ചിരുന്നു. ഇതിലായിരുന്നു തടിച്ചു കൂടിയ ജനങ്ങൾക്ക് നേരെ അദ്ദേഹം പണം എറിഞ്ഞത്. 500 രൂപാ നോട്ടുകളാണ് അദ്ദേഹം വാരിയെറിഞ്ഞത്. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും, സംഭവം വലിയ വിവാദമാകുകയും ചെയ്തിരുന്നു. ഇതോടെയാണ് പോലീസ് കേസ് എടുത്തത്.
സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ശിവകുമാറിനെതിരെ പരാതി നൽകിയത്. ഈ പരാതിയിൽ കേസ് എടുക്കാൻ പോലീസിനോട് കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നായിരുന്നു കേസ് എടുത്തത്. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിനിടെ പണം നൽകി ശിവകുമാർ ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. പണം വാരിയെറിയാൻ കർണാടകയിലെ ജനങ്ങൾ എല്ലാ ഭിക്ഷക്കാർ ആണെന്നാണോ കോൺഗ്രസ് കരുതിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചോദിച്ചു. സംഭവത്തിൽ ശിവകുമാറിനെ വിമർശിച്ച് അമിത് മാളവ്യയും രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post