ഭീകരാക്രമണത്തിന് കോപ്പുകൂട്ടിയ മൂന്ന് പേർ അറസ്റ്റിൽ. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തുകയും അതിന് വേണ്ടി നീക്കങ്ങളും ചെയ്ത മൂന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ഒരു ഡോക്ടറും ഉൾപ്പെടുന്നുണ്ട്.
മൂന്ന് പേരും ചേർന്ന് റിസിൻ എന്ന മാരക വിഷവസ്തു തയ്യാറാക്കി അത് ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു തയ്യാറെടുത്തത്. അഹമ്മദ് മൊഹിയുദ്ദീൻ സെയ്ദ് (35)എന്ന ഡോക്ടറാണ് വിഷവസ്തു തയ്യാറാക്കാൻ നേതൃത്വം നൽകിയത്. ചൈനയിൽ നിന്നാണ് ഇയാൾ മെഡിക്കൽ ബിരുദം നേടിയതെന്നാണ് വിവരം. ഇയാളുടെ സഹായികളായ ആസാദ് സുലൈമാൻ ഷെയ്ഖ് (20) കോളേജ് വിദ്യാർത്ഥിയായ മുഹമ്മദ് സുഹൈൽ(23) എന്നിവരെയാണ് പിടികൂടിയത്. യുപി സ്വദേശികളാണ് ഇരുവരും.
ഉയർന്ന വിഷാംശമുള്ള രാസവസ്തുവായ റിസിൻ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഡോ. അഹമ്മദ് മൊഹിയുദ്ദീൻ. മൂന്ന് നഗരങ്ങളിലെ തിരക്കേറിയ ഭക്ഷ്യ വിപണികളിൽ ഇയാൾ സർവേ നടത്തിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇയാൾ ഡൽഹിയിലെ ആസാദ്പൂർ മണ്ടി, അഹമ്മദാബാദിലെ നരോദ പഴച്ചന്ത, ലഖ്നൗവിലെ ആർഎസ്എസ് ഓഫീസ് എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നു. ജനക്കൂട്ടം കൂടുതലുള്ള ഈ സ്ഥലങ്ങൾ ആക്രമണത്തിന് സാധ്യതയുള്ള ലക്ഷ്യങ്ങളായി കണക്കാക്കപ്പെട്ടിരുന്നു.
ഒരു വലിയ ഭീകരാക്രമണം നടത്തുന്നതിനായി, അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദ് ‘റൈസിൻ’ (റിസിൻ) എന്ന അത്യധികം മാരകമായ വിഷം തയ്യാറാക്കുകയായിരുന്നു. ഇതിനായി, ഇയാൾ ആവശ്യമായ ഗവേഷണം ആരംഭിച്ചു, ഉപകരണങ്ങൾ, അസംസ്‌കൃത വസ്തുക്കൾ എന്നിവ ശേഖരിച്ചു, അത് തയ്യാറാക്കുന്നതിന് ആവശ്യമായ പ്രാരംഭ രാസ സംസ്‌കരണം ആരംഭിച്ചുവെന്ന് ഗുജറാത്ത് എടിഎസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. രാസവസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനും റിസിൻ പരീക്ഷണാത്മകമായി തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനുമായി എ.ടി.എസും കേന്ദ്ര ഏജൻസികളും ഇപ്പോൾ പിടിച്ചെടുത്ത വസ്തുക്കളും ഇലക്ട്രോണിക് തെളിവുകളും വിശകലനം ചെയ്യുകയാണ്.









Discussion about this post