മുംബൈ: മുംബൈ വിമാനത്താവളത്തിൽ 54 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആണ് ലഹരി പിടികൂടിയത്. സാംബിയയിൽ നിന്ന് കടത്തിയതാണ് ഹെറോയിൻ. മയക്കുമരുന്ന് കടത്തിയ ഡൽഹി സ്വദേശിനിയായ 30 കാരിയെയും പിടികൂടി. എട്ട് കിലോ ഹെറോയിനാണ് ഇവർ കടത്തിയത്.
പെട്ടന്ന് പണമുണ്ടാക്കണമെന്ന ആഗ്രഹത്തിലാണ് ലഹരി കടത്തിയതെന്ന് യുവതി വെളിപ്പെടുത്തി. നൈജീരിയൻ സ്വദേശിയാണ് ഇവർക്ക് ലഹരി നൽകിയത്. മൂന്ന് ലക്ഷം രൂപയും വിമാന ടിക്കറ്റുകളുമാണ് ഇവർക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. ലാൽറെങ്പൂയ് എന്നാണ് പിടിയിലായ യുവതിയുടെ പേര്. ഇവർക്കെതിരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്നുളള എത്യോപ്യൻ എയർലൈൻസ് വിമാനത്തിലാണ് യുവതി എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ ഇവരെ പരിശോധിക്കുകയായിരുന്നു. ഇവരുടെ ലഗേജിനുളളിലായിരുന്നു പൗഡർ രൂപത്തിലുളള ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
Discussion about this post