മലപ്പുറം: കോട്ടക്കൽ കോട്ടപ്പടി വെങ്കിട്ടതേവർ ക്ഷേത്രത്തിൽ ആർഎസ്എസ് ശാഖ തടയാൻ സർക്കാർ സംവിധാനത്തെ ഡിവൈഎഫ്‌ഐ ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. സ്ഥലത്ത് ഇപ്പോഴും സംഘർഷ സാദ്ധ്യതയുണ്ടെന്ന സ്‌റ്റേഷൻ ഹൗസ് ഓഫീസറുടെ റിപ്പോർട്ടിന്റെ മറവിൽ അപൂർവ്വമായ ഉത്തരവിലൂടെ ക്ഷേത്ര പരിസരത്ത് തിരൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ അധികാരം കൂടിയുളള സബ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശാഖ നടക്കുന്ന വൈകിട്ട് 5.30 മുതൽ 7.30 വരെയാണ് സിആർപിസി സെക്ഷൻ 144 പ്രകാരം മതപരമല്ലാത്ത ചടങ്ങുകൾ വിലക്കിയത്. ശനിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങിയത്. വെള്ളിയാഴ്ച ബന്ധപ്പെട്ട കക്ഷികളെ വിളിച്ച് സംഭവത്തിൽ വാദം കേട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. സബ് കളക്ടർ സച്ചിൻ കുമാർ യാദവ് ഐഎഎസ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
തിങ്കളാഴ്ച ദിവസം ക്ഷേത്ര പരിസരത്ത് നടക്കേണ്ടിയിരുന്ന ശാഖ ഈ ഉത്തരവ് മാനിച്ച് അടുത്ത് മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. എന്നാൽ സ്ഥിരമായി മാറ്റിയതല്ലെന്നും നിയമം അനുസരിച്ച് മുന്നോട്ടുപോകുന്ന സംഘടന എന്ന നിലയ്ക്ക് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും ആർഎസ്എസ് നേതൃത്വം വ്യക്തമാക്കി. വരുന്ന ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ നിയമപരമായി നേരിടുമെന്നും കാര്യകർത്താക്കൾ അറിയിച്ചു.
കോട്ടയ്ക്കൽ കിഴക്കേ കോവിലകം ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ക്ഷേത്രത്തോട് ചേർന്നുളള സ്ഥലത്താണ് ശാഖ നടന്നുവന്നത്. കോവിഡ് സമയത്ത് പലപ്പോഴായി നിത്യശാഖ മുടങ്ങിയെങ്കിലും സ്വയംസേവകർ അടുത്തുളള സ്ഥലങ്ങളിലായി ശാഖ തുടർന്ന് വന്നിരുന്നു. ഇപ്പോൾ ക്ഷേത്ര പരിസരത്ത് ശാഖ പുനരാരംഭിച്ചതിന് പിന്നാലെയാണ് ഒരു പ്രകോപനവും ഇല്ലാതെ ഒരു കൂട്ടം ഡിവൈഎഫ്‌ഐ പ്രവർത്തകർ തടയാനെത്തിയത്.
കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത ശാഖയിൽ സ്വയം സേവകരുടെ സമീപമെത്തി കൊലവിളി മുദ്രാവാക്യം മുഴക്കിയ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഡിവൈഎഫ്‌ഐയുടെ പ്രകോപനം അവഗണിച്ച് സംയമനത്തോടെ പ്രാർത്ഥന ചൊല്ലി പിരിയുന്ന സ്വയം സേവകരെ അഭിനന്ദിച്ചും നിരവധി പേരെത്തി.
ക്ഷേത്ര ഭൂമിയിലാണ് ശാഖ നടത്തുന്നതെന്നും ഇത് അനുവദിക്കില്ലെന്നും ആയിരുന്നു ഡിവൈഎഫ്‌ഐയുടെ നിലപാട്. എന്നാൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള സ്വകാര്യ ഭൂമിയിൽ അവരുടെ അനുവാദത്തോടെയാണ് ശാഖ നടത്തുന്നതെന്ന് ആർഎസ്എസ് നേതൃത്വം വ്യക്തമാക്കിയതോടെ ഡിവൈഎഫ്‌ഐയുടെ ഈ വാദവും പൊളിഞ്ഞു. പ്രതിഷേധം നടന്നതിന്റെ പിറ്റേന്ന് 200 ന് മുകളിൽ ആളുകൾ ശാഖയിൽ പങ്കെടുക്കുകയും ചെയ്തു. ഇതോടെ ഡിവൈഎഫ്‌ഐയ്ക്ക് നാണക്കേടായി മാറി. തുടർന്നാണ് സർക്കാർ സംവിധാനത്തെ ദുരുപയോഗം ചെയ്തും സമ്മർദ്ദം ചെലുത്തിയും ശാഖ തടസപ്പെടുത്താൻ നീക്കം നടത്തുന്നത്.
അതേസമയം ശാഖ നടക്കുന്ന സ്ഥലത്തെത്തി സ്വയം സേവകരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ ആർഎസ്എസ് നേതൃത്വം പിറ്റേന്ന് തന്നെ കോട്ടയ്ക്കൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നിട്ടും ഇതിൽ ചെറുവിരൽ അനക്കാൻ പോലീസ് തയ്യാറായിട്ടില്ല.












Discussion about this post