അങ്കാര: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരണം 50,000 ത്തിലേക്ക്. ഇതുവരെ 46,000 മൃതദേഹങ്ങൾ കണ്ടെടുത്തു. വരും ദിവസങ്ങളിൽ തുടരുന്ന രക്ഷാപ്രവർത്തനങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുമെന്നാണ് കരുതുന്നത്.
ഭൂചലനത്തിൽ തുർക്കിയിലാണ് വലിയ ആൾനാശം ഉണ്ടായിരിക്കുന്നത്. ഇവിടെ നിന്നും ഇതുവരെ 40,642 മൃതദേഹങ്ങൾ കണ്ടെടുത്തു. സിറിയയിൽ മരണ സംഖ്യ ആറായിരത്തിലേക്ക് ഉയരുന്നുണ്ട്. ഇതുവരെ നടത്തിയ തിരച്ചിലിൽ 5,800 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സിറിയയിൽ തിരച്ചിൽ ഏറെ കുറേ പൂർത്തിയായിട്ടുണ്ട്. അതിനാൽ മരണ സംഖ്യയിൽ കാര്യമായ വർദ്ധനവിന് സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ.
എന്നാൽ തുർക്കിയിൽ മരണ സംഖ്യയിൽ വലിയ വർദ്ധനവിനാണ് സാദ്ധ്യത. ആകെ മരണം 50,000 പിന്നിട്ടേക്കാം. ഇനിയും ധാരാളം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇത് ആളുകളിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഭൂചലനമുണ്ടായി 12 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യനില സംബന്ധിച്ച് വലിയ ആശങ്കയാണ് ഉണ്ടാകുന്നത്.
ഇന്നലെ നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേരെ രക്ഷിച്ചിരുന്നു. അവശനിലയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചു. നിർജ്ജലീകരണത്തെ തുടർന്നാണ് മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Discussion about this post