ന്യൂഡൽഹി; ബജറ്റ് അവതരണത്തിന് മുന്നോടിയായുളള സാമ്പത്തിക സർവ്വെ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. മുഖ്യ സാമ്പത്തിക ഉപദേശകൻ വി. അനന്ത നാഗേശ്വരന്റെ മാർഗനിർദ്ദേശത്തിൽ കേന്ദ്ര സാമ്പത്തികകാര്യ വിഭാഗമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ തുടരുമെന്നും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഏറെ സമ്പുഷ്ടമായിരിക്കുമെന്നും സർവ്വെയിൽ വ്യക്തമാക്കുന്നു.
6 മുതൽ 6.8 % വരെയാണ് ആഭ്യന്തര ഉത്പാദന വളർച്ച പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് ആഗോള, ആഭ്യന്തര സാഹചര്യങ്ങളെ അനുസരിച്ചിരിക്കും. കോവിഡിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമാണെന്ന് സർവ്വെയിൽ പറയുന്നു. ആഭ്യന്തര വിപണിയിലെ ഉറച്ച ഡിമാന്റും മൂലധന നിക്ഷേപങ്ങളുടെ വിനിയോഗവും ചെറുകിട സംരംഭകർക്കുളള വായ്പാ സഹായവും ഈ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകുന്നതായും സർവ്വെയിൽ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമീണമേഖലയിലെ ജീവിത നിലവാരം 2015-16 നെ അപേക്ഷിച്ച് ഗണ്യമായ പുരോഗതി കൈവരിച്ചതായി സർവ്വെയിൽ സൂചിപ്പിക്കുന്നു. ഈ മേഖലകളെ ലക്ഷ്യം വെച്ച് സർക്കാർ നടപ്പിലാക്കിയ സുപ്രധാന പദ്ധതികളുടെ വിജയത്തെയാണ് ഇത് വ്യക്തമാക്കുന്നതെന്നും സർക്കാർ അവകാശപ്പെടുന്നു.
ആരോഗ്യ പരിപാലനത്തിനും സർവ്വെയിൽ ഊന്നൽ നൽകുന്നുണ്ട്. പൊതു ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ നാഡീ കേന്ദ്രമായിട്ടാണ് സർവ്വെയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ 2022 ഡിസംബർ 31-ന് മുമ്പ് 1.5 ലക്ഷം ഹെൽത്ത് & വെൽനസ് സെന്ററുകൾ (എച്ച്ഡബ്ല്യുസി) പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഇവ സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് സർവ്വെ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യമേഖലയിലെ സമീപകാല പരിഷ്‌കാരങ്ങൾ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്ക് നയിച്ചതായും സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു.
Discussion about this post