ന്യൂഡൽഹി: ബിബിസി ഇന്ത്യയ്‌ക്കെതിരെ കർശന നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശനാണയ വിനിമയ ചട്ട പ്രകാരം ഇഡി ബിബിസിക്കെതിരെ കേസെടുത്തു. ഫെമ(ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിയമം ലംഘിച്ചതിനാണ് കേസെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എഫ്ഡിഐ ലംഘനവുമായി ബന്ധപ്പെട്ട് ഇഡി രേഖകൾ ആവശ്യപ്പെടുകയും ബിബിസി എക്‌സിക്യൂട്ടീവുകളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും. സ്ഥാപനത്തിലെ മുതിർന്ന രണ്ട് ജീവനക്കാരോട് ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരിയിൽ ബിബിസിയുടെ ഡൽഹി, മുംബൈ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് സർവ്വേ നടത്തിയിരുന്നു. 58 മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ ധനവിനിമയത്തിൽ ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ബിബിസി ഓഫീസുകളിൽനിന്നു കണ്ടെത്തിയ വരുമാന ലാഭ കണക്കുകൾ അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളും തമ്മിൽ യോജിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു.
ജീവനക്കാരുടെ മൊഴികളിൽനിന്നും, ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ പരിശോധിച്ചതിൽ നിന്നും ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും അന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇഡി കേസെടുത്തിരിക്കുന്നത്.
Discussion about this post