എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്യും. ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടീസ് നൽകി. നാളെ ഹാജരാകാനാണ് നിർദ്ദേശം.
കേസിൽ സിഎം രവീന്ദ്രനും പങ്കുണ്ടെന്നാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വാട്‌സ് ആപ്പ് ചാറ്റുകളിൽ നിന്നും അന്വേഷണ സംഘത്തിന് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഒരു തവണ ഇഡി ചോദ്യം ചെയ്തിരുന്നു.
നിലവിൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയ ശിവശങ്കറിനെ ഇഡി വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശിവശങ്കറിന്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുന്നതിനായി ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്‌നയും ശിവശങ്കറുമായുള്ള ചാറ്റ് പുറത്തുവന്നതിന് പിന്നാലെ തന്നെ രവീന്ദ്രനെ ചോദ്യം ചെയ്യുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും രവീന്ദ്രന്റെ അറിവോടെയാണെന്ന് ആയിരുന്നു സ്വപ്‌നയുടെ മൊഴി.
അതേസമയം നാളത്തെ ചോദ്യം ചെയ്യൽ ഏറെ നിർണായകമാണ്. കേസിൽ രവീന്ദ്രന്റെ പങ്ക് തെളിഞ്ഞാൽ മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളും. കഴിഞ്ഞ പ്രാവശ്യം നാല് തവണ നോട്ടീസ് നൽകിയ ശേഷമാണ് രവീന്ദ്രൻ ഇഡി ഓഫീസിൽ ഹാജരായത്. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറാൻ ഇത്തവണയും രവീന്ദ്രൻ ശ്രമിക്കുമെന്നാണ് സൂചന.
Discussion about this post