ന്യൂഡൽഹി : ലോകം മുഴുവൻ നീരാളിക്കൈകളുമായി സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനക്ക് അതേ നാണയത്തിൽ മറുപടിയുമായി ഇന്ത്യ. ആഫ്രിക്കൻ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് ഇന്ത്യ ഒരുങ്ങുന്നത്. സഹകരണം ലക്ഷ്യമിട്ട് ആഫ്രിക്കൻ രാജ്യങ്ങളുടെ സൈന്യവും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസം ഈ മാസം 21 ന് ആരംഭിക്കും. അഫിൻഡെക്സ് എന്ന പേരിലാണ് സൈനിക സംയുക്ത അഭ്യാസം നടക്കുക.
ഒൻപത് രാജ്യങ്ങളിലെ സൈനികരാണ് ഇന്ത്യൻ സൈനികർക്കൊപ്പം അണിനിരക്കുക. എത്യോപ്യ, ഘാന, കെനിയ, ലെസോതോ, നൈജർ, സീഷെൽസ്, ടാൻസാനിയ, ഉഗാണ്ട, സാംബിയ എന്നീ രാജ്യങ്ങളാണ് തങ്ങളുടെ സൈനികരെ അയക്കുന്നത്. പതിനൊന്ന് ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രതിനിധികൾ സംയുക്ത സൈനികാഭ്യാസത്തിന്റെ നിരീക്ഷകരായും പങ്കെടുക്കും. കോംഗോ, ഈജിപ്ത്, നൈജീരിയ, റുവാണ്ട, സിംബാബ്‌വെ, കാമറൂൺ, മൊറോക്കോ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് നിരീക്ഷകർ എത്തുക.
ഇന്ത്യ- ആഫ്രിക്ക പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം 2020 ലും കഴിഞ്ഞ വർഷവും ഇന്ത്യയിൽ വെച്ച് നടന്നിരുന്നു. പ്രതിരോധ രംഗത്തെ സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രതിരോധമന്ത്രിമാരുടെ സമ്മേളനം നടക്കുന്നത്.
സംയുക്ത സൈനികാഭ്യാസത്തോടൊപ്പം തന്നെ മാർച്ച് 28 ന് സൈനിക മേധാവികളുടെ സമ്മേളനവും നടക്കുന്നുണ്ട്. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് സമ്മേളനത്തെ അഭിസംബോധന ചെയ്യുക. നിലവിൽ 10 രാജ്യങ്ങളിലെ സൈനിക തലവന്മാർ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 12 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികളും പങ്കെടുക്കും.
ആഫ്രിക്കൻ മേഖലയിൽ ചൈനയുടെ വർദ്ധിച്ചു വരുന്ന സ്വാധീനത്തിന് മറുപടിയായാണ് ഇന്ത്യയും ആഫ്രിക്കയിലെ ബന്ധം വിപുലമാക്കുന്നത്.
Discussion about this post