കോഴിക്കോട്: തന്റെ നിർമാണ സംരംഭത്തിൽ പുറത്തിറങ്ങുന്ന ദാസേട്ടന്റെ സൈക്കിൾ എന്ന സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതിന് എംഎ ബേബിക്കെതിരെ വാളെടുത്ത സൈബർ സഖാക്കൾക്കെതിരെ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇടത് സൈബർ പോരാളികളെ ആക്ഷേപഹാസ്യത്തിന്റെ ഭാഷയിൽ ഹരീഷ് പേരടി വിമർശിച്ചത്.
നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം.. ആവിഷ്‌ക്കാര സ്വാതന്ത്ര്യം പുത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം.. അവിടെ വെച്ച് ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും …അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്‌ക്കോണം..അതല്ലാതെ വെറെ എവിടെയെങ്കിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ…അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്യൂണിസ്റ്റ് കുലമാടമ്പികളാകും…ഉത്തരകൊറിയിസം നീണാൾ വാഴട്ടെ.. എന്നായിരുന്നു ഹരീഷ് പേരടിയുടെ മറുപടി.
അഖിൽ കാവുങ്കൽ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഹരീഷ് പേരടി പ്രൊഡക്ഷൻസ് ആണ് നിർമിക്കുന്നത്. ഹരീഷ് പേരടിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേജിലൂടെ പുറത്തുവിട്ടത്.
ഇക്കാര്യം ഫേസ്ബുക്കിലൂടെ ഹരീഷ് പേരടി അറിയിക്കുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സിപിഎം നേതാവ് എംഎ ബേബി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ഷിബു ബേബി ജോൺ, കെകെ രമ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തുവിടുമെന്ന് ആയിരുന്നു അറിയിപ്പ്. എന്നാൽ എംഎ ബേബിയുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവന്നതോടെ സൈബർ ആക്രമണവുമായി സഖാക്കൾ രംഗത്തെത്തുകയായിരുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെ ഇടത് സർക്കാരിന്റെ തെറ്റായ നിലപാടുകളെ വിമർശിക്കുന്ന വ്യക്തിയാണ് ഹരീഷ് പേരടി. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സൈബർ സഖാക്കളുടെ ആക്രമണം. ഇടത് ചിന്താഗതികളെ വിമർശിക്കുന്ന ഹരീഷ് പേരടിയെപ്പോലുളളവർക്ക് എന്തിനാണ് പ്രമോഷൻ നൽകുന്നതെന്ന് ഉൾപ്പെടെ വിമർശിച്ചിരുന്നു. ഒടുവിൽ എംഎ ബേബി തന്നെ വിമർശകർക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയും നൽകി.
സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യ മേഖലകളിൽ വിമർശനപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്. എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻകഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽവന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നുമായിരുന്നു എംഎ ബേബിയുടെ വിശദീകരണം.
Discussion about this post