തിരുവനന്തപുരം: സനാതന ധർമ്മം അന്ധവിശ്വാസമാണെന്ന് ഏതെങ്കിലും ഒരാൾ പറഞ്ഞാൽ അവൻ ശുദ്ധ വിവരദോഷിയാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തിരുവനന്തപുരത്ത് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആർഷ ദർശന പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു കോൺക്ലേവിന്റെ ഭാഗമായിട്ടാണ് പുരസ്‌കാരം നൽകിയത് . ഈ കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്‌കരിക്കണമെന്ന് കവി സച്ചിദാനന്ദൻ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീകുമാരൻ തമ്പിയുടെ മറുപടി.
ലോകാ സമസ്ത സുഖിനോ ഭവന്തു എന്നതിൽ അപ്പുറം ഒരു സോഷ്യലിസം എന്താണ് ഉളളതെന്ന് അദ്ദേഹം ചോദിച്ചു. അതിന് മുകളിൽ ഒരു സോഷ്യലിസവും കമ്യൂണിസവും ഇല്ല. ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന് പറഞ്ഞവരാണ് സനാതന ധർമ്മ വിശ്വാസികൾ. ആരൊക്കെ ബഹിഷ്‌കരിച്ചാലും ഈ സനാതന ധർമ്മ വിശ്വാസത്തിൽ നിന്ന് തന്നെ മാറ്റാനാകില്ലെന്നും സനാതന ധർമ്മം അത്യാധുനീക ശാസ്ത്രവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മനസിലാക്കിയില്ലെങ്കിൽ എത്ര വലിയ കവിതയെഴുതിയാലും കാര്യമില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ഇന്ന് അത്ഭുതപ്പെടുത്തുന്ന പ്രസ്താവന സ്വയം പ്രഖ്യാപിത അന്തർദേശീയ കവിയിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം തുടങ്ങിയത്. കോൺക്ലേവിൽ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാരെയും ബഹിഷ്‌കരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയാണെങ്കിൽ എന്റെയും വി മധുസൂദനൻ നായരുടെയും ഒക്കെ കവിതാ പുസ്തകങ്ങളുടെ കാര്യം കഷ്ടത്തിലാകും. ആരൊക്കെ ബഹിഷ്‌കരിച്ചാലും ഞങ്ങൾക്ക് ഞങ്ങളെ ബഹിഷ്‌കരിക്കാനാകില്ലല്ലോയെന്നും വേദിയിലിരുന്ന വി. മുധുസൂദനൻ നായരുടെ പേര് കൂടി പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
ഋഷിയും കവിയുമായ മഹാകവി അക്കിത്തത്തിനും ശാസ്ത്രവും കലയും ഒന്നാണെന്ന് തന്റെ രചനകളിലൂടെ സ്ഥാപിച്ച മഹാനായ എഴുത്തുകാരൻ സി രാധാകൃഷ്ണനും പിന്നാലെ പുരസ്‌കാരം ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് ഗവർണറിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ച് അദ്ദേഹം പറഞ്ഞു. കൈതപ്രം ദാമോദരൻ നമ്പൂതിരി, കുമ്മനം രാജശേഖരൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Discussion about this post