കൊൽക്കത്ത: യുപിയിൽ കൊടുംക്രിമിനൽ ആതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പോയി എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെ ആയിരുന്നു മമതയുടെ പ്രതികരണം.
യുപിയിലെ ക്രമസമാധാന നില മൊത്തത്തിൽ തകർന്നുവെന്ന് മമത ബാനർജി ആരോപിച്ചു. യുപിയിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച ബംഗാൾ മുഖ്യമന്ത്രി നിയമാനുസൃത ജനാധിപത്യത്തിൽ ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾക്ക് സ്ഥാനമില്ലെന്നും പറഞ്ഞു.
നിർലജ്ജമായ അരാജകത്വമാണിത്. ഞാൻ ഞെട്ടിപ്പോയി. കുറ്റവാളികൾ തന്നെ നിയമം കൈയ്യിലെടുക്കുന്നത് നാണക്കേടാണെന്നും അതിൽ ആശങ്കയുണ്ടെന്നും മമത ട്വിറ്ററിൽ കൂട്ടിച്ചേർത്തു. ഇന്നലെ വൈകിട്ടാണ് പോലീസ് കസ്റ്റഡിയിലായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ അക്രമികൾ വെടിയുതിർത്തത്.
മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. മാദ്ധ്യമപ്രവർത്തകർ എന്ന വ്യാജേന സംഘത്തിൽ കടന്നുകൂടിയവരാണ് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് വെടിയുതിർത്തത്. ഇരുവരും തൽക്ഷണം മരിക്കുകയും ചെയ്തു.
Discussion about this post