ന്യൂഡൽഹി; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ. വിജയിക്കാൻ വേണ്ടിയിരുന്ന 115 റൺസ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. രണ്ട് ഇന്നിങ്‌സുകളിലുമായി 10 വിക്കറ്റുകൾ നേടിയ രവീന്ദ്ര ജഡേജയും ആറ് വിക്കറ്റുകൾ നേടിയ രവിചന്ദ്രൻ അശ്വിനും രണ്ടാമിന്നിങ്‌സിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ മൊഹമ്മദ് ഷമിയുമാണ് ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് കരുത്തിനെ നിഷ്പ്രഭമാക്കിയത്.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് പ്രതീക്ഷകൾ സ്പിൻ ആക്രമണത്തിലൂടെ തല്ലിക്കെടുത്തിയ ഓസീസിനെ അതേനാണയത്തിൽ തന്നെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. രവീന്ദ്ര ജഡേജ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയതോടെ ഓസ്‌ട്രേലിയയുടെ രണ്ടാമിന്നിങ്‌സ് സ്‌കോർ 113 റൺസിലൊതുങ്ങി. ആർ അശ്വിൻ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 46 പന്തിൽ നിന്ന് 43 റൺസെടുത്ത ട്രാവിസ് ഹെഡ്ഡ് ആണ് ഓസ്‌ട്രേലിയയുടെ രണ്ടാമിന്നിങ്‌സിലെ ടോപ്പ് സ്‌കോറർ. 50 പന്തിൽ നിന്ന് 35 റൺസെടുത്ത് മാർനസും പിന്തുണ നൽകിയിരുന്നു. ബാക്കിയുളളവർക്കൊന്നും ഒറ്റ അക്കം കടക്കാനായില്ല. ഒന്നാമിന്നിങ്‌സിൽ 263 റൺസ് ആയിരുന്നു ഓസ്‌ട്രേലിയയുടെ സ്‌കോർ.
രണ്ടാമിന്നിങ്‌സിൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് കെ.എൽ രാഹുലിന്റെ വിക്കറ്റ് ആദ്യമേ നഷ്ടമായി. എന്നാൽ രോഹിത് ശർമ്മയും (20 പന്തിൽ 31 ), ചേതേശ്വർ പൂജാരയും (74 പന്തിൽ പുറത്താകാതെ 31) ഇന്ത്യയെ മെല്ലെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തി. വിരാട് കൊഹ്ലി 31 പന്തിൽ നിന്ന് 20 റൺസെടുത്ത് പുറത്തായി. ശ്രേയസ് അയ്യർ 10 പന്തിൽ 12 ഉം ശ്രീകാർ ഭാരത് 22 പന്തിൽ പുറത്താകാതെ 23 ഉം റൺസെടുത്തു.
Discussion about this post