ശ്രീനഗർ: ജമ്മുകശ്മീരിൽ ജി-20 സമ്മേളനം നടത്തുന്നതിനെ എതിർത്ത് ചൈന. തർക്ക പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ ജി-20 മീറ്റിങ്ങുകൾ നടത്തുന്നതിനെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. കശ്മീരിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ ചൈന പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. കശ്മീരിൽ ജി-20 സമ്മേളനം നടത്തിക്കില്ലെന്ന് പാകിസ്താൻ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന് പിന്തുണയുമായി ചൈന എത്തിയത്.
എന്നാൽ ചൈനയ്ക്ക് ചുട്ടമറുപടി കൊടുത്താണ് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സ്വന്തം പ്രദേശത്ത് സമ്മേളനങ്ങൾ നടത്താൻ അധികാരവും സ്വാതന്ത്ര്യവും ഉണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയുമായുള്ള സാധാരണ ബന്ധത്തിന് അതിർത്തിയിൽ സമാധാനവും സമാധാനവും അനിവാര്യമാണെന്ന് ഇന്ത്യ കൂട്ടിച്ചേർത്തു. കനത്ത സുരക്ഷയ്ക്കിടയിൽ 3-ാമത് ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22-24 തീയതികളിൽ ശ്രീനഗറിൽ നടക്കുമെന്ന് ഇന്ത്യ ആവർത്തിച്ചു.
2019ൽ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര പരിപാടിയാണ് ജി 20 സമ്മേളനം. ശ്രീനഗറിൽ നടക്കുന്ന യോഗത്തിൽ ജി20 രാജ്യങ്ങളിൽ നിന്നുള്ള 60 പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തുർക്കി തീരുമാനിച്ചതായും സൗദി അറേബ്യ ഇതുവരെ പരിപാടിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. സമ്മേളനം നടത്താൻ തീരുമാനിച്ചത് മുതൽ വൻ സുരക്ഷാ വലയത്തിലാണ് ശ്രീനഗറുള്ളത്. മറൈൻ കമാൻഡോകളെയും നാഷണൽ സെക്യൂരിറ്റി ഗാർഡുകളെയും (എൻഎസ്ജി) മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ജി-20 സമ്മേളനം ശ്രീനഗറിൽ നടത്താൻ തീരുമാനിച്ചത് മുതൽ ഇന്ത്യയെ പ്രകോപിപ്പിക്കാൻ പാകിസ്താൻ വിഫല ശ്രമങ്ങൾ നടത്തിയിരുന്നു. അതിർത്തിപ്രദേശങ്ങളെ കലുഷിതമാക്കി, മറ്റ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു പാകിസ്താന്റെ ഉദ്ദേശ്യം. ഭീകരരുടെ കൂട്ട് പിടിച്ച് ഇന്ത്യൻ അതിർത്തികളിലെ ജവാൻമാരെ ചതിച്ച് കൊലപ്പെടുത്തിയിരുന്നു.
Discussion about this post