ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കൃഷ്ണൻ ആണെന്ന് ആം ആദ്മി വക്താവ് രാഘവ് ഛദ്ദ. ബിജെപി കംസനാണ്. കൃഷ്ണൻ തന്നെ അവസാനിപ്പിക്കുമെന്ന് കംസന് അറിയാം. അതുകൊണ്ടു തന്നെ കൃഷ്ണനെ പരമാവധി പീഡിപ്പിക്കാൻ അവർ എല്ലാ ശ്രമങ്ങളും നടത്തുമെന്നുമായിരുന്നു രാഘവ് ഛദ്ദയുടെ പ്രതികരണം.
അതിനിടെ കെജ് രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ഭയന്ന് ആം ആദ്മി നേതൃത്വം ഉന്നതതല യോഗം വിളിച്ചു. ആം ആദ്മി ഡൽഹി കൺവീനർ ഗോപാൽ റായ് ആണ് അടിയന്തിരയോഗം വിളിച്ചത്. ജില്ലാ അദ്ധ്യക്ഷൻമാരും ദേശീയ സെക്രട്ടറിമാരും മറ്റ് നേതാക്കളും യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഡൽഹി സിബിഐ ആസ്ഥാനത്താണ് കെജ് രിവാളിനെ ചോദ്യം ചെയ്യുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡൽഹി മന്ത്രിമാർ, ആം ആദ്മി എംപിമാർ തുടങ്ങിയവർക്കൊപ്പമാണ് കെജ് രിവാൾ സിബിഐ ഓഫീസിലെത്തിയത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുമെന്നും ബിജെപി നേതാക്കൾ പക്ഷെ ഇപ്പോൾ എന്റെ അറസ്റ്റിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും സിബിഐയെ ബിജെപിയാണ് നിയന്ത്രിക്കുന്നതെന്നും ചോദ്യം ചെയ്യലിന് കയറും മുൻപ് കെജ് രിവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാവിലെ കെജ് രിവാളിന്റെ വീട്ടിലും പാർട്ടി ഓഫീസിലും നേതാക്കളുടെ യോഗവും നടന്നിരുന്നു. ചോദ്യം ചെയ്യലിനെതിരെ സിബിഐ ഓഫീസിന് സമീപം പ്രതിഷേധിച്ച പാർട്ടി നേതാക്കളായ രാഘവ് ഛദ്ദ, സഞ്ജയ് സിംഗ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Discussion about this post