ന്യൂഡൽഹി; ഡൽഹി എക്‌സൈസ് പോളിസിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ഇഡി ചോദ്യം ചെയ്യുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന കളളപ്പണം വെളുപ്പിക്കൽ ഇടപാടുമായി ബന്ധപ്പെട്ടാണ് ബിഭവ് കുമാറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്.
കേസിൽ ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആം ആദ്മി പാർട്ടി കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായരുടെ ഫോണിലൂടെ മദ്യവ്യാപാരി സമീർ മഹേന്ദ്രുവും അരവിന്ദ് കെജ് രിവാളും വീഡിയോ കോൾ ചെയ്തതും അടുത്തിടെ പുറത്തുവന്നിരുന്നു. വിജയ് നായരെ വിശ്വസിക്കാനും അദ്ദേഹം പറയുന്നത് അനുസരിക്കാനുമാണ് വീഡിയോ കോളിൽ കെജ് രിവാൾ പറയുന്നതെന്നും ഇഡി വെളിപ്പെടുത്തിയിരുന്നു.
മദ്യനയത്തിന്റെ മറവിൽ ഉണ്ടാക്കിയ പണം ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി വിനിയോഗിച്ചുവെന്നും ഇഡി കണ്ടെത്തിയിരുന്നു. മദ്യനയത്തിൽ ലൈസൻസ് ഫീസ് ഒഴിവാക്കിയും ഇളവുകൾ നൽകിയും മദ്യകമ്പനികൾ 12 ശതമാനം ലാഭമുണ്ടാക്കിയെന്നും അതിൽ ആറ് ശതമാനം ഇടനിലക്കാർ വഴി ആം ആദ്മി പാർട്ടി വാങ്ങിയെന്നുമാണ് ഇഡിയും സിബിഐയും ആരോപിക്കുന്നത്. മദ്യനയം വിവാദമായതോടെ ലഫ്. ഗവർണർ അത് റദ്ദാക്കുകയായിരുന്നു.
കഴിഞ്ഞ 20 ന് സിസോദിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ബജറ്റ് തയ്യാറാക്കുന്ന തിരക്കിലാണെന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് 26 ന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നൽകിയത്.
Discussion about this post