മാരാമൺ; ഇന്ധന സെസും നികുതി വർദ്ധനയും സാധാരണക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാരാമൺ കൺവെൻഷൻ ഉദ്ഘാടന വേദിയിൽ നാല് മന്ത്രിമാരെ സാക്ഷിയാക്കിയായിരുന്നു മെത്രാപ്പോലീത്തയുടെ വിമർശനം. എല്ലാ മേഖലകളിലും വില കുതിച്ചുയരുകയും വരുമാനത്തിൽ കാര്യമായ വർദ്ധനയില്ലാതെ വരികയും ചെയ്യുന്നതോടെ സാധാരണ ജനം പ്രയാസം അനുഭവിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ വീണ ജോർജ്ജ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, ആന്റണി രാജു എന്നിവരായിരുന്നു വേദിയിൽ ഉണ്ടായിരുന്നത്. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സ്വാഗതാർഹമാണ്. എന്നാൽ ഇന്ധന സെസും നികുതി വർദ്ധനയും വെളളക്കരവും പലിശഭാരം ഉയർത്തുന്നതുമായുള്ള പ്രതിസന്ധികൾ സാധാരണക്കാർ ഇനിയും അനുഭവിച്ച് അറിയാൻ പോകുന്നതേയുളളൂവെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങൾ ലഹരിക്ക് അടിമകളായി പരാജിതരുടെ കൂട്ടമായി മാറിയതോടെ അവർക്കിടയിൽ കുറ്റകൃത്യങ്ങളും വർദ്ധിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ ആറ് ശതമാനമായി നിൽക്കുമ്പോൾ സംസ്ഥാനത്ത് അത് 11 ശതമാനമാണെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
ദാരിദ്ര്യം അനുഭവിക്കുന്ന 60,000 കുടുംബങ്ങൾ കേരളത്തിലുണ്ടെന്ന അവസ്ഥ ഈ വർഷത്തെ ബജറ്റ് കേൾക്കുമ്പോൾ മറന്നുപോകരുതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ വീടുകളിൽ 80 ശതമാനവും ഏതെങ്കിലും രീതിയിൽ കടബാദ്ധ്യതകൾ ഉളളവരാണ്. ആരോഗ്യരംഗത്ത് സർക്കാർ സജീവമാണെങ്കിലും ഉയർന്ന ചികിത്സാചിലവും അതിൽ നല്ലൊരു പങ്കും കൈയ്യിൽ നിന്നും ഇടുകയും ചെയ്യേണ്ടി വരുന്ന സംസ്ഥാനമാണ് കേരളം. ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമുളള കേരളത്തിലാണ് അലോപ്പതി മരുന്നുകളുടെ 10 ശതമാനവും ചിലവാകുന്നത്.
രാത്രിയിൽ ഡിം അടിക്കാൻ പോലും മറന്നുപോകുന്ന ഡ്രൈവർമാരായി ഇവിടുളളവർ മാറി. 2021 ൽ മാത്രം 33,296 റോഡ് അപകടങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് ഉണ്ടായതെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ഡ്രൈവിംഗ് എന്നത് ഒരു ജനത രൂപീകരിക്കേണ്ട സംസ്‌കാരമാണെന്ന് നാം എന്ന് തിരിച്ചറിയുമെന്നും അദ്ദേഹം ചോദിച്ചു. പുതിയ ഡ്രൈവിംഗ് സംസ്‌കാരത്തിലേക്ക് കേരളത്തെ ഓടിച്ചുകൊണ്ടുപോകാനും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.













Discussion about this post