ന്യൂഡൽഹി; തദ്ദേശീയമായി വികസിപ്പിച്ച സിഗ്നലിംഗ് സംവിധാനവുമായി ഡൽഹി മെട്രോ. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായി ചേർന്നാണ് സിഗ്നലിംഗ് സംവിധാനം ഡൽഹി മെട്രോ വികസിപ്പിച്ചത്. മെട്രോയുടെ റെഡ് ലൈനിൽ ഈ സംവിധാനം ഉപയോഗിച്ചു തുടങ്ങി.
മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികളുടെ ചുവടുപിടിച്ചാണ് റെയിൽവേ സിഗ്നലിംഗ് സംവിധാനം ഡൽഹി മെട്രോയും ഭെല്ലും സംയുക്തമായി വികസിപ്പിച്ചത്. ഐ-എടിഎസ് (ഇൻഡിജീനിയസ് -ഓട്ടോമാറ്റിക് ട്രെയിൻ സൂപ്പർവിഷൻ) എന്ന് പേരിട്ടിരിക്കുന്ന സംവിധാനം പ്രവർത്തനക്ഷമമായതോടെ തദ്ദേശീയമായി വികസിപ്പിച്ച സ്വന്തം എടിഎസ്് സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.
റിത്താല മുതൽ ഷഹീദ് സ്ഥൽ വരെ നീളുന്നതാണ് ഡൽഹി മെട്രോയുടെ റെഡ് ലൈൻ. ഡൽഹി മെട്രോ ചെയർമാനും കേന്ദ്ര നഗരകാര്യ ഹൗസിംഗ് മന്ത്രാലയം സെക്രട്ടറിയുമായ മനോജ് ജോഷി, ഡൽഹി മെട്രോ എംഡി വികാസ് കുമാർ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ ഭാനു പ്രകാശ് ശ്രീവാസ്തവ എന്നിവരാണ് ഐ എടിഎസ് സംവിധാനം ഔദ്യോഗികമായി പുറത്തിറക്കിയത്. ശാസ്ത്രി പാർക്കിലെ ഡൽഹി മെട്രോയുടെ ഓപ്പറേഷൻസ് കൺട്രോൾ സെന്ററിലാണ് പുതിയ സിഗ്നലിംഗ് സംവിധാനം അവതരിപ്പിച്ചത്.
സംവിധാനത്തിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം മെട്രോയുടെ മറ്റ് പാതകളിലും ഇത് വിനിയോഗിക്കും. പൂർത്തിയായിക്കൊണ്ടിരിക്കുന്ന നാലാം ഘട്ടത്തിലും ഈ സംവിധാനമാകും ഉപയോഗിക്കുക. ഇന്ത്യൻ റെയിൽവേയ്ക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. കമ്മ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ സംവിധാനം തദ്ദേശീയമായി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കുളള ഇന്ത്യയുടെ വലിയ ചുവടുവെയ്പാണിത്.
ചില വിദേശരാജ്യങ്ങളുടെ കുത്തകയാക്കി വെച്ചിരുന്ന ഈ സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തം നിലയിൽ വികസിപ്പിച്ചതോടെ ചിലവ് കുറഞ്ഞ രീതിയിൽ ഈ സംവിധാനം രാജ്യത്ത് വ്യാപകമാക്കാനാകുമെന്ന പ്രതീക്ഷയും സാങ്കേതിക വിദഗ്ധർ പങ്കുവെയ്ക്കുന്നുണ്ട്.
Discussion about this post