അഗർത്തല: ത്രിപുരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം. ആയിരങ്ങളാണ് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനും മോദിയുടെ പ്രചാരണ വേദികളിൽ എത്തിയത്. കോൺഗ്രസിനും ഇടതുപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനം ഉയർത്തിയും ബിജെപി ത്രിപുരയിൽ നടപ്പാക്കിയ വികസനവും എണ്ണിയെണ്ണി പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ത്രിപുരയിൽ ഇടതുപക്ഷത്തെ പുറത്താക്കിയതോടെ അതിന്റെ ഫലം കണ്ടുതുടങ്ങിയെന്ന് രാധാകിഷോർപുരിലെ വിജയസങ്കൽപ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ഒരിക്കലും ത്രിപുരയുടെ വികസനത്തിൽ ശ്രദ്ധ ചെലുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ ത്രിപുരയിലെ ജനങ്ങളുടെ ജീവിതം മാറ്റിമറിച്ച നിരവധി ചുവടുവെയ്പുകളാണ് ഉണ്ടാതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്ന് ലക്ഷം ദരിദ്ര കുടുംബങ്ങൾക്കാണ് സർക്കാർ വീടുകൾ നൽകിയത്. ബിജെപി സർക്കാർ അധികാരമേറ്റ ശേഷം ഇഷ്ടിക വീടുകൾ ലഭിക്കാത്ത പാവപ്പെട്ട കുടുംബങ്ങൾ ഉണ്ടെങ്കിൽ അവർക്ക് വീടുകൾ നൽകാനുളള നടപടിയാകും ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഉടൻ സ്വീകരിക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. താമരയാണ് ത്രിപുരയെ വികസനത്തിന്റെയും അഭിവൃദ്ധിയുടെയും പുതിയ തലങ്ങളിലെത്തിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഷങ്ങൾ നീണ്ട ഇടതുഭരണത്തിൽ ത്രിപുരയിലെ ഉൾപ്രദേശങ്ങളുടെ പരിതാപകരമായ അവസ്ഥയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 5 വർഷത്തിനുളളിൽ സംസ്ഥാനത്തെ 5000 വില്ലേജുകളിലാണ് ബിജെപി സർക്കാർ റോഡുകൾ നിർമിച്ചത്. അവർക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ രാവും പകലും അധ്വാനിക്കുകയായിരുന്നു ബിജെപിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവരുടെയും ഗോത്രജനതയുടെയും വനിതകളുടെയും യുവാക്കളുടെയും സ്വപ്‌നങ്ങൾ കോൺഗ്രസിന്റെയും ഇടതിന്റെയും ഭരണങ്ങളിൽ തച്ചുടയ്ക്കുകയായിരുന്നു. ത്രിപുരയിൽ നിന്ന് ജനങ്ങളെ പലായനം ചെയ്യാൻ നിർബന്ധിതമാക്കുകയായിരുന്നു അവർ. ഒൻപത് വർഷം മുൻപ് ഡൽഹിയിൽ സിപിഎമ്മും കോൺഗ്രസും ചേർന്ന് ഒരു സർക്കാർ ഉണ്ടാക്കിയിരുന്നു. 25,000 കോടി രൂപ മാത്രമായിരുന്നു ഗോത്രമേഖലയിലെ വികസനത്തിനായി അവർ വകയിരുത്തിയത്. എന്നാൽ ഇന്ന് ഒരു ലക്ഷം കോടി രൂപയാണ് തന്റെ സർക്കാർ ഗോത്രമേഖലയ്ക്കായി അനുവദിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
തന്റെ റാലിയിലെ ആവേശം ത്രിപുരയിലെ ഫലമെന്തായിരിക്കുമെന്ന് വ്യക്തമായി പറയുന്നുണ്ട്. ഈ ജനക്കൂട്ടം കണ്ടതോടെ എതിരാളികൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post