ഭുവനേശ്വർ: ഒഡീഷയിൽ പ്രദേശവാസികളോട് ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. പോലീസിന് വിവരം നൽകുന്നയാളെന്ന് ആരോപിച്ച് പ്രദേശവാസിയെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി. റായ്ഗഡ് സ്വദേശി ചന്ദൻ മല്ലിക്ക് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഉദന്തി ഏരിയ കമ്മിറ്റിയിലെ ഭീകരരാണ് സംഭവത്തിന് പിന്നിൽ. ജോലി സ്ഥലത്തേക്ക് പോയ ചന്ദൻ മല്ലിക്കിനെ രാത്രി ആയിട്ടും കാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. തിരച്ചിലിനിടെയാണ് സമീപത്തെ കൃഷിയിടത്തിലെ മരത്തിൽ കെട്ടിയിട്ട നിലയിൽ ചന്ദന്റെ മൃതദേഹം കണ്ടത്.
മൃതദേഹത്തിന് സമീപത്തായി ലഘുലേഖയും കമ്യൂണിസ്റ്റ് ഭീകരർ ഉപേക്ഷിച്ചിരുന്നു. ഇതിൽ നിന്നാണ് പോലീസിന് വിവരം നൽകുന്ന ആളാണ് ചന്ദനെന്ന് തെറ്റിദ്ധരിച്ചാണ് കൊല നടത്തിയത് എന്ന് വ്യക്തമായത്. തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചന്ദൻ രഹസ്യമായി പോലീസിന് കൈമാറിയിരുന്നുവെന്ന് ലഘുലേഖയിൽ ആരോപിക്കുന്നു. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇത് വീണ്ടും തുടർന്ന്. ഇതോടെയാണ് ചന്ദന് മരണ ശിക്ഷ വിധിച്ചതെന്നും ലഘുലേഖയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ ചന്ദന്റെ കുടുംബം പോലീസിൽ പരാതി നൽകി. ഇതിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമം കനത്ത പോലീസ് കാവലിലാണ്. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.
Discussion about this post