ലക്‌നൗ; തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിക്കുന്നത് കുറയ്ക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഏർപ്പെടുത്തിയതിൽ പിന്നെ തന്റെ പാർട്ടിയുടെ വോട്ടിങ് ശതമാനം കുറഞ്ഞുവരികയാണെന്നും മായാവതി പറഞ്ഞു.
ബാലറ്റ് പേപ്പറുകളിലേക്ക് തിരിച്ചുപോകണം. പല ലോകരാജ്യങ്ങളും വോട്ടിങ് മെഷീനുകൾ പിൻവലിച്ച് ബാലറ്റ് പേപ്പറിലേക്ക് മാറുകയാണെന്നും മായാവതി പറഞ്ഞു. തന്റെ 67 ാം ജൻമദിന പരിപാടികളോട് അനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ജനകല്യാൺകാരി ദിവസമായിട്ടാണ് മായാവതിയുടെ ജൻമദിനം പാർട്ടി ആഘോഷിച്ചത്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആരുമായും കൂട്ടുകൂടി മത്സരിക്കാനില്ലെന്ന് മായാവതി വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാർട്ടി തനിച്ച് മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പിയുമായി സഖ്യസാദ്ധ്യതയുണ്ടെന്ന കോൺഗ്രസിന്റെ പ്രചാരണത്തെ വിമർശിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു അവർ.
മറ്റ് പാർട്ടികളുമായി സഖ്യത്തിലേർപ്പെട്ടാൽ അവരുടെ വോട്ടുകൾ ബിഎസ്പിക്ക് ലഭിക്കാതെ പോകുന്ന അനുഭവമുണ്ടെന്നും അതുകൊണ്ടാണ് തന്റെ തീരുമാനമെന്നും അവർ വിശദീകരിച്ചു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയുമായി മായാവതി സഖ്യത്തിലേർപ്പെട്ടിരുന്നു. 10 സീറ്റുകളിൽ പാർട്ടി വിജയിക്കുകയും ചെയ്തു. എന്നാൽ എസ്പി വോട്ടുകൾ ബിഎസ്പിക്ക് നൽകിയില്ലെന്ന് ആരോപിച്ച് പിന്നീട് ഇവർ പിൻമാറുകയായിരുന്നു. അഞ്ച് സീറ്റുകളാണ് സമാജ് വാദി പാർട്ടിക്ക് ലഭിച്ചത്.
Discussion about this post