വാഷിംഗ്ടൺ: ട്വിറ്ററിന് പിന്നാലെ പെയ്ഡ് ബ്ലൂടിക്ക് വെരിഫിക്കേഷനുമായി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. ഈ ആഴ്ച മുതൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പെയ്ഡ് വെരിഫിക്കേഷൻ നൽകിത്തുടങ്ങുമെന്ന് ഫേസ്ബുക്കിന്റെയും ഇൻസ്റ്റയുടെയും മാതൃകമ്പനിയായ മെറ്റ അറിയിച്ചു. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ആണ് ഇക്കാര്യം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്.
വെബ് വേർഷനിൽ 11.99 ഡോളറും ഐഒഎസ് പ്ലാറ്റ്‌ഫോമിൽ 14.99 ഡോളറുമാണ് പ്രതിമാസ നിരക്ക്. പെയ്ഡ് വെരിഫിക്കേഷൻ ഉപയോഗിക്കുന്നവർക്ക് വ്യാജ പ്രൊഫൈലുകളിൽ നിന്നും അധിക സംരക്ഷണം നൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഫേസ്ബുക്കിന്റെയും ഇൻസ്റ്റയുടെയും സേവനങ്ങളിൽ വിശ്വാസ്യതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതാണ് പുതിയ ഫീച്ചർ എന്നാണ് മാർക്ക് സക്കർബർഗിന്റെ അവകാശവാദം.
പ്രൊഫൈലുകൾക്ക് മാത്രമാകും പെയ്ഡ് വെരിഫിക്കേഷൻ നൽകുക. പേജുകൾക്ക് നൽകില്ലെന്നാണ് വിവരം. സർക്കാർ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് അക്കൗണ്ടുകൾ പെയ്ഡ് വെരിഫൈ ചെയ്യാമെന്നും മാർക്ക് സക്കർബർഗ് പറയുന്നു. ഇതിന്റെ വിശദാംശങ്ങൾ പൂർണമായി മെറ്റ ഇനിയും പുറത്തുവിട്ടിട്ടില്ല.
ടെക് സ്‌പെഷലിസ്റ്റുകളായ ഓൺലൈൻ മാദ്ധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. പിന്നാലെയാണ് സക്കർബർഗിന്റെ സ്ഥിരീകരണവും. ടെലഗ്രാം മാതൃകയിൽ സെലക്ടഡ് ഓഡിയൻസുമായി മാത്രം സംവദിക്കുന്ന പുതിയ ഫീച്ചറുകൾക്കും ഫേസ്ബുക്കും ഇൻസ്റ്റയും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
നേരത്തെ ഇലോൺ മസ്‌ക് ഏറ്റെടുത്ത ശേഷം ട്വിറ്റർ പെയ്ഡ് വെരിഫിക്കേഷൻ ഏർപ്പെടുത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു. പണം അടച്ച് നിരവധി വ്യാജ പ്രൊഫൈലുകൾ വെരിഫൈഡ് ആക്കിയതും ചർച്ചയായിരുന്നു. ഇത്തരം നീക്കങ്ങൾ തടയാനാണ് സർക്കാർ ഐഡിയുടെ സഹായത്തോടെ വെരിഫൈ ചെയ്യാനുളള ഓപ്ഷൻ മെറ്റ ഏർപ്പെടുത്തിയത്. ഇന്ത്യയിൽ വെബ് വേർഷൻ വെരിഫിക്കേഷന് 650 രൂപയും മൊബൈൽ വേർഷന്് 900 രൂപയുമാണ് ട്വിറ്റർ പ്രഖ്യാപിച്ച നിരക്ക്.
Discussion about this post