ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയിൽ. ഷമിക്കെതിരായ അറസ്റ്റ് വാറന്റിനുള്ള സ്‌റ്റേ നീക്കം ചെയ്യണമെന്ന ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരായണ് ഹസിൻ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിക്ക് താനുമായി നല്ല ബന്ധം ഉള്ളപ്പോൾ തന്നെ വിവാഹേതരബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും വേശ്യകളോടൊപ്പം സമയം ചിവഴിച്ചിരുന്നുവെന്നും ഹസിൻ ആരോപിച്ചു. സ്ത്രീധനം ആവശ്യപ്പെട്ട് ഷമി പീഡിപ്പിച്ചുവെന്നും ഹസിൻ ആരോപിക്കുന്നു.
ഇന്ത്യൻ ടീമിന്റെ ക്രിക്കറ്റ് പരമ്പരകൾക്കിടെ ഷമി തമാസിച്ചിരുന്നത് വേശ്യകളോടൊപ്പമായിരുന്നുവെന്നും ബിസിസിഐ അനുവദിക്കുന്ന മുറികളിൽ വച്ച് ഷമി അവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാറുണ്ടെന്നും ഹസിൻ പറയുന്നു. വിവാഹേതര ബന്ധങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഷമിയും കുടുംബവും ഉപദ്രവിച്ചതായി ഹസിൻ ആരോപിച്ചു. നിയമത്തിനു മുന്നിൽ സെലിബ്രിറ്റിയാണെന്ന പേരിൽ പരിഗണന ലഭിക്കരുത്. നാലു വർഷത്തോളമായി കേസിൽ വിചാരണ നടക്കുന്നില്ല. അതുകൊണ്ട് സ്റ്റേ തുടരുകയാണൈന്ന് ഹസിൻ പറയുന്നു.
പ്രായത്തിൽ തന്നേക്കാൾ 10 വയസ്സ് മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2018 മുതൽ വേർപിരിഞ്ഞു ജീവിക്കുകയാണ്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്. ഷമിയെ വിവാഹം കഴിക്കുന്നതിനു മുൻപേ വിവാഹിതയായിരുന്നു ഹസിൻ ജഹാൻ. ബംഗാളിൽ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ രണ്ടു പെൺമക്കളുമുണ്ട്.








