അഹമ്മദാബാദ്: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും മകൻ ആനന്ദ് അംബാനിയും. ശനിയാഴ്ച വൈകീട്ടോടെയാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. ഒന്നര കോടി രൂപ കാണിക്കയായി അദ്ദേഹം അർപ്പിച്ചു.
ദർശനത്തിന് എത്തിയ ഇരുവരെയും ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പികെ ലാഹിരി സ്വാഗതം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി യോഗേന്ദ്രബായ് ദേശായിയും ഒപ്പമുണ്ടായിരുന്നു. മുകേഷ് അംബാനിയും ആനന്ദും ചേർന്ന് വിഗ്രഹത്തിൽ അഭിഷേകം നടത്തി. ഇതിന് ശേഷം ക്ഷേത്ര പൂജാരിയിൽ നിന്നും ഇരുവരും ചന്ദനവും ഏറ്റുവാങ്ങി. മറ്റ് പൂജകളിലും പങ്കെടുത്ത ശേഷമായിരുന്നു മുകേഷും ആനന്ദും മടങ്ങിയത്.
പ്രാർത്ഥിച്ചതിന് ശേഷം ഇരുവരും ക്ഷേത്ര ട്രസ്റ്റിന്റ ഓഫീസിൽ എത്തി. ഇവിടെവച്ചാണ് കാണിക്ക കൈമാറിയത്. 1.51 കോടി രൂപയുടെ ചെക്കാണ് അദ്ദേഹം കൈമാറിയത്. ട്രസ്റ്റംഗങ്ങളുമായി അൽപ്പനേരം സംവദിച്ച ശേഷം ഇരുവരും അവിടെ നിന്നും മടങ്ങി.
എല്ലാ വിശേഷ ദിവസങ്ങളിലും മുകേഷ് അംബാനിയും കുടുംബവും ക്ഷേത്ര ദർശനം നടത്താറുണ്ട്. കഴിഞ്ഞ തവണ ശിവരാത്രി ദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിലാണ് അദ്ദേഹവും കുടുംബവും ദർശനം നടത്തിയത്. ആനന്ദിന്റെ പ്രതിശ്രുത വധു രാധിക മെർച്ചന്റും ഒപ്പമുണ്ടായിരുന്നു.
Discussion about this post