ലക്‌നൗ: കുപ്രസിദ്ധ ക്രിമിനലും മുൻ രാഷ്ട്രീയ നേതാവുമായിരുന്ന ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ചതിനെ തുടർന്ന് യുപിയിൽ എല്ലാ ജില്ലകളിലും മുൻകരുതൽ നടപടിയുടെ ഭാഗമായി 144 പ്രഖ്യാപിച്ചു. പ്രശ്‌നസാദ്ധ്യതയുളള മേഖലകളിൽ മണിക്കൂറുകൾക്കകം തന്നെ പോലീസ് ഫ്‌ലാഗ് മാർച്ച് നടത്തുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്രമസമാധാന പാലന ചുമതലയുളള ഡിജിയെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. മുഖ്യമന്ത്രി ഉന്നതതല യോഗവും വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കാൻ നടപടി സ്വീകരിച്ചത്.
75 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആതിഖിന്റെ മരണത്തിന് പകരം അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനുളള മുൻകരുതൽ നടപടിയാണെന്ന് പോലീസ് വ്യക്തമാക്കി. ഹുസൈനാബാദിൽ ഉൾപ്പെടെയാണ് പോലീസ് ഫ്‌ളാഗ് മാർച്ച് നടത്തിയത്. വൈകിട്ടോടെയാണ് ആതിഖിനെയും സഹോദരൻ അഷ്‌റഫിനെയും മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുവരുമ്പോൾ വെടിയേൽക്കുന്നത്.
ഇരുവരും പോലീസ് വാഹനത്തിൽ നിന്നിറങ്ങി നടന്നു നീങ്ങവേ മാദ്ധ്യമപ്രവർത്തകർ ക്യാമറയും മൈക്കുമായി സമീപിച്ചിരുന്നു. മകന്റെ സംസ്‌കാരത്തിന് പോകാൻ കഴിയാത്തതിനെക്കുറിച്ച് ആതിഖിൽ നിന്ന് പ്രതികരണമാരായുകയായിരുന്നു ലക്ഷ്യം. ഇവർ വിട്ടില്ല അതുകൊണ്ടു പോയില്ല എന്നായിരുന്നു ആതിഖിന്റെ മറുപടി. ഇത് പറഞ്ഞുകഴിഞ്ഞതും പിന്നാലെ വെടിയേൽക്കുകയായിരുന്നു.
ആതിഖിന് തലയ്ക്ക് പിന്നിൽ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നാണ് വെടിയേറ്റത്. മാദ്ധ്യമപ്രവർത്തകർ എന്ന വ്യാജേന വന്നവരാണ് അക്രമം നടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. അക്രമികളായ മൂന്ന് പേരെയും പോലീസ് സംഭവസ്ഥലത്ത് നിന്ന് തന്നെ പിടികൂടി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും കൂടുതൽ ചോദ്യം ചെയ്യുമെന്നും പ്രയാഗ് രാജ് പോലീസ് കമ്മീഷണർ രമിത് ശർമ്മ പറഞ്ഞു. സംഭവത്തിൽ വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ടർക്കും കാലിന് വെടിയേറ്റു.
Discussion about this post