കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ മതതീവ്രവാദികളുടെ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ ശക്തമായ നടപടികളുമായി എൻഐഎ. പുതിയ ആറ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. സ്‌ഫോടക വസ്തുക്കൾ കൈവശം സൂക്ഷിക്കുന്ന നിയമ പ്രകാരമാണ് പുതിയ എഫ്‌ഐആറുകൾ.
കേസ് ഏറ്റെടുത്ത ശേഷമുള്ള കേന്ദ്ര അന്വേഷണ ഏജൻസിയുടെ ആദ്യ നടപടിയാണ് ഇത്. ആറ് എഫ്‌ഐആറിൽ രണ്ടെണ്ണം ദാൽക്കോല പോലീസ് സ്‌റ്റേഷൻ പരിധിയിലും രണ്ടെണ്ണം ഷിബ്പൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലും ആണ് ഉൾപ്പെടുന്നത്. ബാക്കിയുള്ള രണ്ട് എഫ്‌ഐആറുകൾ റിഷ്ര പോലീസ് സ്‌റ്റേഷൻ പരിധിയിലും ഉൾപ്പെടുന്നു. സ്‌ഫോടക വസ്തുക്കൾ കൈവശം സൂക്ഷിക്കുന്ന നിയമത്തിലെ 3, 4, 5 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആറുകൾ.
രണ്ട് ആഴ്ച മുൻപാണ് രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ അക്രമ സംഭവങ്ങളുടെ കേസ് അന്വേഷണം കൊൽക്കത്ത ഹൈക്കോടതി എൻഐഎയ്ക്ക് വിടുന്നത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് നടപടി.
കഴിഞ്ഞ മാർച്ച് 30 നായിരുന്നു ബംഗാളിൽ രാജ്യത്തെ തന്നെ നാണക്കേടിലാക്കിയ അക്രമ പരമ്പര അരങ്ങേറിയത്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെ മതതീവ്രവാദികൾ കല്ലെറിയുകയായിരുന്നു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. മതതീവ്രവാദികളുടെ കല്ലേറിലും മർദ്ദനത്തിലുമായി സംസ്ഥാനത്ത് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. 300 ലധികം പേർക്കായിരുന്നു സാരമായി പരിക്കേറ്റത്.
Discussion about this post