ന്യൂഡൽഹി; കേന്ദ്ര ബജറ്റിൽ ഇക്കുറിയും സാധാരണക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പാഞ്ചജന്യ മാഗസിൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഞാനും ഒരു ഇടത്തരം കുടുംബത്തിൽ നിന്ന് വരുന്നതാണ്. സാധാരണക്കാരിയെന്നാണ് എന്നെ ഞാൻ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ അവരുടെ പ്രയാസങ്ങൾ മനസിലാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
വാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുളളവർക്ക് പുതിയ നികുതികൾ ഒന്നും സർക്കാർ ചുമത്തിയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയർത്താൻ വേണ്ടി സ്മാർട്ട് സിറ്റികളും മെട്രോ റെയിലുകളും ഉൾപ്പെടെയുളള സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തുന്നുണ്ട്. അവരുടെ ജീവിതം കൂടുതൽ പ്രയാസരഹിതമാക്കുന്നതിനുളള നടപടികളാണ് സ്വീകരിക്കുന്നത്.
പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരാണ് സാധാരണക്കാരിൽ അധികവും. രാജ്യത്തെ 27 ഇടങ്ങളിലാണ് ഇന്ന് മെട്രോ റെയിലുകൾ ഉളളത്. ജോലിക്ക് വേണ്ടിയും മറ്റും സാധാരണ കുടുംബങ്ങളിലെ നിരവധി യുവജനങ്ങളാണ് നഗരങ്ങളിലേക്ക് കുടിയേറിയിരുന്നത്. അവരെ ലക്ഷ്യമിട്ടാണ് സ്മാർട്ട് സിറ്റികൾ നടപ്പിലാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2013 ൽ ലോകത്തെ ദുർബ്ബലമായ അഞ്ച് സാമ്പത്തിക ശക്തികളിൽ ഒന്നായിരുന്നു ഇന്ത്യ; 2014 ൽ അധികാരത്തിലെത്തിയ മോദി സർക്കാർ സാമ്പത്തിക രംഗത്ത് നടത്തിയ നിർണായക ഇടപെടലാണ് രാജ്യത്തെ സാമ്പത്തിക മേഖലയെ വീണ്ടും കരുത്തുറ്റതാക്കിയതെന്ന് നിർമല സീതാരാമൻ പറഞ്ഞു. 2020 മുതൽ സർക്കാർ ഓരോ ബജറ്റിലും മൂലധനച്ചെലവിന്റെ പരിധി ഉയർത്തുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷവും ഈ ഇനത്തിൽ 35 ശതമാനം വർദ്ധന വരുത്തി 7.5 ലക്ഷം കോടിയിലെത്തിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post