ഭുവനേശ്വർ: ഒഡീഷയിൽ ചൂട് കൂടിയതിനെ തുടർന്ന് അങ്കണവാടികളും സ്‌കൂളുകളും ഈ മാസം 16 വരെ അടച്ചിടാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി. ജനങ്ങൾക്ക് കുടിവെളള വിതരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പത്ത് വരെയുളള ക്ലാസുകൾക്കാണ് അവധി ബാധകം.
ജപ്പാൻ സന്ദർശനത്തിലായിരുന്ന മുഖ്യമന്ത്രി നവീൻ പട്‌നായിക് രാവിലെ മടങ്ങിയെത്തിയ ഉടനെ ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ചൂടും ചൂടുകാറ്റും കണക്കിലെടുത്താണ് സ്‌കൂളുകളും അങ്കണവാടികളും അടച്ചിടാൻ നിർദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു.
ചൂടിനെ പ്രതിരോധിക്കാൻ മുഴുവൻ സമയവും വൈദ്യുതി വിതരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ചൂട് അനുസരിച്ച് സ്‌കൂളുകളുടെ പ്രവർത്തനം പ്രഭാതസമയത്തേക്ക് മാറ്റാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ അനുമതി നൽകിയിരുന്നു.
തിങ്കളാഴ്ച ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ 39.7 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ മേഖലയായ ഝാർസുഗുഡയിൽ 40.4 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. ബാരിപാഡയിലും 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ 16 വരെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ താപനില ഉയരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന് മുന്നോടിയായിട്ടാണ് അവധി പ്രഖ്യാപിച്ചത്.
Discussion about this post