ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് ചന്ദനത്തിൽ കൊത്തിയെടുത്ത ബുദ്ധ പ്രതിമ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വിദിന സന്ദർശനത്തിനായി തിങ്കളാഴ്ച എത്തിയപ്പോഴായിരുന്നു അദ്ദേഹം അമൂല്യ സമ്മാനം നൽകിയത്. പ്രധാനമന്ത്രിയുടെ സ്‌നേഹോപഹാരത്തിന് കിഷിദ നന്ദി പറഞ്ഞു.
ധ്യാന രൂപത്തിലുള്ള പ്രതിമയാണ് ചന്ദനത്തിൽ കൊത്തിയിരിക്കുന്നത്. ഇതിന് പുറകിലായി ബോധി വൃക്ഷണത്തിന്റെ ചിത്രവും കൊത്തിയിട്ടുണ്ട്. ഇതിന് പുറമേ വശങ്ങളിലായി മറ്റ് രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ധ്യാന മുദ്രയിൽ ഇരിക്കുന്ന ബുദ്ധ ദേവനാണ് പ്രതിമയിലെ രൂപം. ധ്യാനങ്ങളിൽ ഏറെ ശ്രേഷ്ഠമായ രീതിയാണ് ഇത്. കദംബവൃക്ഷത്തിന്റെ തടികൊണ്ട് നിർമ്മിച്ച പെട്ടിയിൽ ആയിരുന്നു പ്രതിമകൾ കിഷിദയ്ക്ക് കൈമാറിയത്. ഇതിലും ധാരാളം കൊത്തുപണികൾ ചെയ്തിട്ടുണ്ട്.
കർണാടകയിൽ നിന്നുമാണ് പ്രതിമ എത്തിച്ചത്. സംസ്ഥാനത്ത് മാത്രമാണ് ചന്ദന മരത്തിൽ കൊത്തുപണി ചെയ്യുന്ന ഈ രീതി നിലനിൽക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമാണ് ഈ രീതിയ്ക്കുള്ളത്. അതിനാൽ സംസ്ഥാനത്തിന്റെ സംസ്‌കാരവും പാരമ്പര്യവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
ഇന്ത്യയുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും വലിയ പ്രധാന്യമാണ് ചന്ദന മരങ്ങൾക്കുള്ളത്. ഇതിന് പുറമേ ലോകത്തെ തന്നെ ഏറ്റവും വിലയേറിയ വൃക്ഷങ്ങളിൽ ഒന്ന് കൂടിയാണ് രാജ്യത്ത് വ്യാപകമായി കണ്ടുവരുന്ന ചന്ദനം. ആയുർവേദത്തിൽ വലിയ പ്രാധാന്യമുള്ള മരം കൂടിയാണ് ചന്ദനം. ഇതിന്റെ പൊടിയും എണ്ണയും എല്ലാം നിരവധി മരുന്നുകൾക്കായി ഉപയോഗിക്കുന്നുണ്ട്.
Discussion about this post