മുംബൈ: ഭീഷണിയെ തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു. സൽമാന്റെ ജീവന് ഭീഷണി ഉയർത്തുന്ന ഇ മെയിൽ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. ബാന്ദ്രയിലെ സൽമാന്റെ വീടും ഓഫീസും പ്രവർത്തിക്കുന്ന ഗാലക്‌സി അപ്പാർട്ട്‌മെന്റിന് പുറത്ത് ആരാധകർ കൂട്ടം കൂടുന്നതും പോലീസ് വിലക്കിയിട്ടുണ്ട്.
രണ്ട് അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പത്തോളം പോലീസുകാരാണ് സൽമാന്റെ വീടിന് സുരക്ഷയൊരുക്കുക. നടന് നേരത്തെ തന്നെ പോലീസ് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത് കൂടാതെ സ്വന്തം നിലയിലും സൽമാൻ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ബുളളറ്റ് പ്രൂഫ് കാറിലാണ് സഞ്ചാരം.
സൽമാനെതിരായ വധഭീഷണിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച പോലീസ് ഗുണ്ടാനേതാക്കളായ ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ, രോഹിത് എന്നിവരെ പ്രതിചേർത്ത് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അധിക സുരക്ഷയും നൽകിയത്.
സൽമാൻ ഖാന്റെ മാനേജ്‌മെന്റ് കമ്പനി നടത്തിപ്പുകാരനായ പ്രശാന്ത് ഗുഞ്ചാൽക്കർ നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഭീഷണിയടങ്ങിയ രോഹിത്തിന്റെ ഇ മെയിൽ ലഭിച്ചുവെന്നും ലോറൻസ് ബിഷ്‌ണോയ് ഒരു ചാനൽ അഭിമുഖത്തിൽ സൽമാനെതിരെ പറയുന്നുണ്ടെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു.
ക്രിമിനൽ ഗൂഢാലോചന അടക്കമുളള വകുപ്പുകൾ ചേർത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണിലും സൽമാനെതിരെ അജ്ഞാതൻ കത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു.
Discussion about this post