കോഴിക്കോട്: പുഴ മുതൽ പുഴ വരെ സിനിമ പ്രദർശിപ്പിക്കുന്ന നിറഞ്ഞ തിയറ്ററുകളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. സിനിമ കാണാൻ ആളില്ലെന്ന ഒരു വിഭാഗത്തിന്റെ സോഷ്യൽ മീഡിയ പ്രചാരണം വെറുതെയാണെന്ന് തുറന്നുകാട്ടാനാണ് സംവിധായകൻ ചിത്രം പങ്കുവെച്ചത്. കോഴിക്കോട് ക്രൗൺ തിയറ്ററിൽ നിന്നുളള ചിത്രമാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.
പല തിയറ്റർ ഉടമകളും സിനിമ പ്രദർശിപ്പിക്കാൻ വിസമ്മതിച്ചിരുന്നു. ചില തിയറ്ററുകൾ അവസാന നിമിഷം പ്രദർശനത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. സിനിമയ്ക്ക് ആളുകൾ കയറാതിരിക്കാൻ ആസൂത്രിതമായ പ്രചാരണങ്ങളും നിർദ്ദേശങ്ങളും പല കോണുകളിൽ നിന്നും ഉയർന്നു. തിയറ്റർ പരിസരത്തെ പോസ്റ്ററുകൾ കീറിക്കളഞ്ഞതും ആളുകൾ കാണാത്ത തരത്തിൽ മറച്ചുവെച്ചതുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് സിനിമ പൊതുസമൂഹം ഏറ്റെടുത്തുവെന്ന് നിറഞ്ഞ തിയറ്ററിന്റെ ചിത്രം പങ്കുവെച്ച് സംവിധായകൻ ചൂണ്ടിക്കാട്ടി.
1921 ൽ മലബാറിൽ മാപ്പിള കലാപത്തിന്റെയും ഖിലാഫത്തിന്റെയും മറവിൽ നടന്ന ഹിന്ദു വംശഹത്യയാണ് സിനിമയുടെ പ്രമേയം. ചരിത്രപുസ്തകങ്ങളിൽ ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരുന്നതല്ല സത്യമെന്ന്് വിളിച്ചുപറയുകയാണ് സംവിധായകൻ. അതുകൊണ്ടു തന്നെ ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ സിനിമയ്‌ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങൾ ശക്തമായിരുന്നു.
പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചാണ് സിനിമയുടെ നിർമാണത്തിനുളള പണം കണ്ടെത്തിയത്. മലബാർ കലാപം വസ്തുനിഷ്ഠമായി ചർച്ച ചെയ്യുന്ന സിനിമ കാണുന്നതിൽ നിന്നും ഇടത് രാഷ്ട്രീയപാർട്ടികളും ചില മതസംഘടനകളും അനുയായികളെ അനൗദ്യോഗികമായി വിലക്കുകയും ചെയ്തിട്ടുണ്ട്. സിനിമ പരാജയപ്പെടുത്താനുളള ആസൂത്രിതമായ നീക്കമാണിതെന്ന് സംവിധായകൻ ആരോപിച്ചിരുന്നു.
എന്നാൽ ആദ്യ ദിവസങ്ങളിൽ സിനിമ കണ്ട പ്രേക്ഷകർ സംവിധായകന്റെ പ്രയത്‌നത്തെ അഭിനന്ദിച്ചും മലബാർ കലാപത്തിലെ മൂടിവെച്ച സത്യങ്ങളെ പുറത്തുകൊണ്ടുവരാൻ സിനിമ വഹിക്കുന്ന പങ്കും സമൂഹമാദ്ധ്യമങ്ങളിൽ തുറന്നെഴുതിയതോടെ കൂടുതൽ ആളുകൾ തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു.
Discussion about this post