ന്യൂഡൽഹി: ബുദ്ധിമതിയായ സ്ത്രീയെ വിവാഹം ചെയ്യണം എന്നതിന് പിന്നാലെ തനിക്ക് കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇറ്റാലിയൻ മാദ്ധ്യമമായ കൊറിയർ ഡെല്ല സെറയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഈ ആഗ്രഹം തന്റെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
52ാം വയസ്സിലും അവിവാഹിതനായി തുടരുന്നതിന്റെ രഹസ്യമെന്തെന്ന മാദ്ധ്യമ പ്രവർത്തകയുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. വിവാഹം കഴിക്കുന്നതിനെപ്പറ്റി ചിന്തിച്ചു എന്നത് സത്യമാണ്. കുട്ടികൾ വേണമെന്നും മനസ്സിലുണ്ടായിരുന്നു. എന്നാൽ അതിനൊന്നും സാധിച്ചില്ല. ഇപ്പോഴും അടിയ്ക്കടി വിവാഹം കഴിക്കണമെന്നും കുട്ടികൾ വേണമെന്നുമുള്ള ചിന്ത മനസ്സിലേക്ക് കടന്നു വരാറുണ്ട്. വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ തനിക്ക് അറിയില്ല. തുടർന്നും അവിവാഹിതനായി തന്നെ തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും രാഹുൽ വ്യക്തമാക്കി.
ഭാരത് ജോഡോ യാത്ര തനിക്കൊരു തപസ്യപോലെയാണ് അനുഭവപ്പെട്ടത്. നിരവധി കാര്യങ്ങളാണ് ഭാരത് ജോഡോ യാത്ര തന്നെ പഠിപ്പിച്ചത്. രാജ്യത്ത് ഹിന്ദു- മുസ്ലീം ഭിന്നത നിലനിൽക്കുന്നുണ്ട്. ഇത് രാഷ്ട്രീയ ആയുധമായാണ് ആളുകൾ ഉപയോഗിക്കുന്നത്. ബിജെപി ഭരണത്തിൽ രാജ്യത്ത് ഫാസിസമാണ്. ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷപാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യാവശ്യമാണ്. തങ്ങൾ അധികാരത്തിലേറിയാൽ രാജ്യത്ത് സമാധാനവും വികസനവും കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നേരത്തെ ഭാരത് ജോഡോ വിവാഹം കഴിക്കാനുള്ള ആഗ്രഹം രാഹുൽ ഗാന്ധി പ്രടകിപ്പിച്ചിരുന്നു. ബുദ്ധിശാലിയായ ഒരു പെൺകുട്ടിയെ വേണം വിവാഹം കഴിക്കാൻ. അവൾ തന്റെ കുടുംബത്തെ സ്‌നേഹിക്കണം. തനിക്ക് മറ്റൊരു അമ്മയാകണമെന്നും രാഹുൽ പറഞ്ഞിരുന്നു.
Discussion about this post