മുംബൈ: രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചുവെന്നും മാപ്പ് പറയണമന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിൻഡെ. എംപി സ്ഥാനം അയോഗ്യമാക്കിയ സംഭവത്തിൽ വിശദീകരണം നൽകാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പിന്നാക്ക സമുദായത്തെ അവഹേളിച്ച സംഭവത്തിൽ മാപ്പ് പറയാൻ താൻ സവർക്കർ അല്ലെന്ന് രാഹുൽ പറഞ്ഞിരുന്നു.
സവർക്കർ മഹാരാഷ്ട്രയുടെ മാത്രം ബിംബമല്ലെന്നും മുഴുവൻ രാജ്യത്തിന്റെയുമാണെന്നും ഷിൻഡെ ചൂണ്ടിക്കാട്ടി. മാപ്പ് പറയാൻ എന്റെ പേര് സവർക്കർ എന്നല്ല, ഞാൻ ഗാന്ധിയാണ് എന്നായിരുന്നു രാഹുലിന്റെ മറുപടി. ഗാന്ധിമാർ ആരോടും മാപ്പ് പറഞ്ഞിട്ടില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ഒരു വിമർശനവും രാഹുലിന്റെ പ്രസ്താവനയോളം വരില്ലെന്ന് ഷിൻഡെ മഹാരാഷ്ട്ര നിയമസഭയിൽ പറഞ്ഞു.
രാഹുൽ സവർക്കറെ അപമാനിക്കുകയാണ് ചെയ്തത്. സവർക്കറെക്കുറിച്ച് എന്താണ് രാഹുൽ ധരിച്ചുവെച്ചിരിക്കുന്നതെന്നും ഷിൻഡെ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമല്ല രാഹുൽ അവഹേളിച്ചത്. മോദി സമുദായത്തിനെതിരായ വാക്കുകളിലൂടെ മുഴുവൻ ഒബിസി വിഭാഗങ്ങളെയും അദ്ദേഹം അവഹേളിച്ചിരിക്കുകയാണ്. പിന്നെയും അതേ രീതിയിൽ തന്നെയാണ് രാഹുൽ സംസാരിക്കുന്നതെന്ന് ഷിൻഡെ ചൂണ്ടിക്കാട്ടി.
ഇത്തരം പ്രസ്താവനകൾ തുടർന്നാൽ രാഹുലിന് റോഡിലിറങ്ങി നടക്കാൻ കഴിയാതെ വരുമെന്നും ഷിൻഡെ മുന്നറിയിപ്പ് നൽകി. കോൺഗ്രസ് ഉണ്ടാക്കിയ നിയമം അനുസരിച്ചാണ് രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദായതെന്നും ഷിൻഡെ കൂട്ടിച്ചേർത്തു. ലാലുപ്രസാദ് യാദവ് ഉൾപ്പെടെയുളളവർ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. അന്ന് ജനാധിപത്യം അപകടത്തിലായില്ലേയെന്നും ഷിൻഡെ ചോദിച്ചു.
Discussion about this post