ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ നാളെ പരിഗണിക്കും. ഇതിനായി ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരുടെ പുതിയ ബെഞ്ചും രൂപീകരിച്ചിരുന്നു. കേസ് നാളെ പരിഗണിക്കാനിരിക്കെ വീണ്ടും മാറ്റിവയ്ക്കാൻ അപേക്ഷ നൽകിയിരിക്കുകയാണ്.
പനി ബാധിച്ചു ചികിത്സയിലായതിനാൽ ഹർജി പരിഗണിക്കുന്നതു മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പു മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ എം.എൽ.ജിഷ്ണു കത്തു നൽകി. ഇത് അനുവദിക്കുമോയെന്നതു കേസ് പരിഗണനയ്ക്കു വരുമ്പോഴേ അറിയൂ
കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.
അതേസമയം, സിബിഐയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത തിങ്കളാഴ്ച്ച ഹാജർ ആകുമോ എന്ന കാര്യത്തിൽ ഇതുവരെ ഉറപ്പായിട്ടില്ല. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് മുന്നിൽ തുഷാർ മേത്തയ്ക്ക് തിങ്കളാഴ്ച ഹാജരാവണം. അതുകൊണ്ട് ഈ കേസിൽ ഇദ്ദേഹം ഹാജരാകുമോ എന്നറിയില്ല
Discussion about this post