ആലപ്പുഴ; ലഹരി കേസിൽ കുടുങ്ങിയ സിപിഎം കൗൺസിലർ എ ഷാനവാസിനെതിരെ ആലപ്പുഴ നഗരസഭാ കൗൺസിലിൽ നടക്കുന്ന പ്രതിഷേധത്തിന് അയവില്ല. ഷാനവാസ് അധ്യക്ഷനായ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗം ഇന്ന് വിളിച്ചിരുന്നുവെങ്കിലും ഷാനവാസിന്റെ അഭാവത്തിൽ ഇത് മാറ്റിവെക്കേണ്ടി വന്നു. ഇതോടെ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി നഗരസഭാ അദ്ധ്യക്ഷയെ ഉപരോധിക്കുകയായിരുന്നു.
ലഹരി കടത്തുകാരെ സംരക്ഷിക്കാൻ ഭരണ സ്തംഭനം ഉണ്ടാക്കുകയാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് റീഗോ രാജു ആരോപിച്ചു. ഷാനവാസ് ആരോപണ വിധേയനായതിനാൽ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരാനാകില്ലെന്ന നിലപാടിലായിരുന്നു നഗരസഭ അദ്ധ്യക്ഷ. വാക്കുതർക്കത്തിലേക്കും ഉന്തിലും തളളിലേക്കും പ്രതിഷേധം എത്തിയതോടെ പോലീസ് ഇടപെട്ട് കൗൺസിലർമാരെ നീക്കുകയായിരുന്നു.
ആരോപണ വിധേയനായ കൗൺസിലർക്കെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം പൂർത്തിയായ ശേഷമേ നടപടിയിലേക്ക് നീങ്ങാനാകൂവെന്ന് ആണ് നഗരസഭാ അദ്ധ്യക്ഷ സൗമ്യ രാജിന്റെ നിലപാട്.
സിപിഎം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗമാണ് ഷാനവാസ്. കരുനാഗപ്പളളിയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഷാനവാസിന്റെ വാഹനത്തിൽ നിന്ന് പിടികൂടിയിരുന്നു. ഇതോടെയാണ് ഷാനവാസിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് -ബിജെപി കൗൺസിലർമാർ പ്രതിഷേധം ആരംഭിച്ചത്. സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ ഷാനവാസിനെ സിപിഎം സസ്‌പെൻഡ് ചെയ്തിരുന്നു.
Discussion about this post