വാഷിംട്ൺ: യുഎസിൽ വീണ്ടും പോലീസിന്റെ കൂരത. കറുത്ത വംശജനായ യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. പോലീസ് മർദ്ദനമേറ്റ് ആശുപത്രിയിലായി മൂന്ന് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങിയ ടിയർ നിക്കോളസ് എന്ന 29 കാരനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വീഡിയോയിലെ ദൃശ്യങ്ങൾ ആഴത്തിൽ വേദനിപ്പിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഗതാഗത നിയമം ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു മെംഫീസിലെ പോലീസ് നിക്കോളസിനെ പിടികൂടുന്നത്. കറുത്ത വംശജനമായ നിക്കോളസ് അശ്രദ്ധമായി വാഹനം ഓടിച്ചുവെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാൽ ഇതിന് തെളിവുകൾ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. ജനുവരി ഏഴിനായിരുന്നു സംഭവം. അതിക്രൂരമായ മർദ്ദനത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന നിക്കോളസ് ജനുവരി 10 ന് മരിക്കുകയും ചെയ്തു.
ഒരു മണിക്കൂറിലധികം ദൈർഘ്യമുളള നാല് വീഡിയോകളാണ് മെംഫീസ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. നിക്കോളസിനെ പോലീസ് വാഹനത്തിൽ നിന്ന് ബലമായി പിടിച്ചിറക്കുന്നത് ഉൾപ്പെടെയുളളതാണ് ദൃശ്യങ്ങൾ. താൻ തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്ന് നിക്കോളസ് പറയുന്നുണ്ടെങ്കിലും നിലത്ത് കിടക്കാനാണ് പോലീസ് ആവശ്യപ്പെടുന്നത്. തുടർന്ന് ഇയാളുടെ മുഖത്ത് ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
കൈകൾ പിന്നിൽ കെട്ടാനുൾപ്പെടെ പോലീസുകാർ ആവശ്യപ്പെടുമ്പോൾ ഇപ്പോൾ തന്നെ ഒരുപാട് മർദ്ദിച്ചുവെന്നും വീട്ടിൽ പോകാൻ അനുവദിക്കണമെന്നും ഇയാൾ പറയുന്നുണ്ട്. ഇതോടെ നിക്കോളസിന് നേരെ ഇലക്ട്രിക് തോക്ക് പ്രയോഗിച്ചെങ്കിലും ഇയാൾ കുതറി മാറി ഓടുന്നുണ്ട്. പിന്നാലെ ഓടിയ പോലീസ് ഒരു റസിൻഷ്യൽ പ്രദേശത്ത് വെച്ച് ഇയാളെ വീണ്ടും പിടികൂടുകയായിരുന്നു. ഇതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇവിടെ വെച്ചും നിലത്തിട്ട് ഇയാളെ വീണ്ടും ക്രൂരമായി മർദ്ദിക്കുന്നുണ്ട്. ഇതിന് ശേഷം വലിച്ചിഴച്ചു കൊണ്ടുപോയി ഒരു പോലീസ് വാഹനത്തിന് മുൻപിൽ കുത്തിയിരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ആംബുലൻസ് വരുന്നതു വരെ 20 മിനിറ്റിലധികം ഇയാൾക്ക് ഇതേ രീതിയിൽ ഇരിക്കേണ്ടി വന്നു.
ഇതിനിടെ പോലീസ് ഇയാൾക്കെതിരെ കുരുമുളക് സ്േപ്ര പ്രയോഗിക്കുന്നതും വീഡിയോയിൽ കാണാം. നിക്കോളസിന്റെ കാറിൽ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസുകാർ പറയുന്നതും വീഡിയോയിൽ കേൾക്കാം. സംഭവത്തിന്റെ പേരിൽ വലിയ പ്രതിഷേധം യുഎസിൽ ഉയർന്നുകഴിഞ്ഞു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മെംഫീസിൽ ഉൾപ്പെടെ പ്രതിഷേധപ്രകടനങ്ങളുമായി ആളുകൾ തെരുവിൽ ഇറങ്ങി. ഹൈവേ ഉപരോധിച്ചും പ്രതിഷേധം നടത്തി.
2020 മെയ് മാസത്തിൽ ജോർജ്ജ് ഫ്‌ളോയിഡ് എന്ന കറുത്ത വശംജനെ പോലീസ് കൊലപ്പെടുത്തിയത് യുഎസിൽ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
Discussion about this post