തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വന്ദേഭാരത് ട്രെയിനെതിരെയുള്ള ഇടത്-വലത് മുന്നണികളുടെ പ്രതികരണം മലയാളികൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
ആദ്യം വന്ദേഭാരത് ട്രെയിൻ ഒരിക്കലും വരില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ പറഞ്ഞിരുന്നത്. ഇപ്പോൾ വന്ദേഭാരത് അനുവദിച്ചത് ബിജെപിക്ക് രാഷ്ട്രീയ നേട്ടത്തിനാണെന്നാണ് ഇവർ പറയുന്നത്. വികസനമാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി മനസിലാക്കണമെന്നും സുരേന്ദ്രൻ മറുപടി നൽകി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലയാളികൾക്കുള്ള വിഷുകൈനീട്ടമാണ് വന്ദേഭാരത്. പ്രധാനമന്ത്രിയോടും കേന്ദ്ര റെയിൽവെ മന്ത്രിയോടും കേരളത്തിലെ ജനങ്ങളുടെ പേരിൽ നന്ദി പറയുന്നു. വികസന കാര്യത്തിൽ മോദി സർക്കാരിന് കേരളത്തിനോടുള്ള കരുതലാണ് ഇതിലൂടെ വ്യക്തമാവുന്നത്.
വലിയ അഴിമതി ലക്ഷ്യം വെച്ച് പിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിച്ച സിൽവർലൈൻ പദ്ധതിയുടെ അന്ത്യം കുറിച്ചതാണ് ഡിവൈഎഫ്‌ഐ നേതാക്കൾ വന്ദേഭാരതിനെതിരെ തിരിയാൻ കാരണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post