എറണാകുളം: വരാപ്പുഴയിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ച സംഭവത്തിൽ കർശന നടപടികളുമായി പോലീസ്. വീട് വാടകയ്‌ക്കെടുത്ത ജിൻസനെ മുഖ്യപ്രതിയാക്കി കേസ് എടുക്കും. അതേസമയം സ്‌ഫോടനത്തിൽ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ലൈസൻസ് ഇല്ലാതെയാണ് വീടിനുള്ളിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് പോലീസ് കേസ് എടുക്കുന്നത്. സ്‌ഫോടനത്തിൽ ജിൻസനും പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന ഇയാൾ ആശുപത്രിവിട്ട ശേഷമാകും അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുക.
സ്‌ഫോടനം ഉണ്ടായ വീട്ടിൽ ഫോറൻസിക് സംഘം എത്തി ഇന്ന് വിശദമായ പരിശോധന നടത്തും. പടക്കങ്ങൾ മാത്രമല്ല ഉഗ്രസ്‌ഫോടക ശേഷിയുള്ള മറ്റ് സ്‌ഫോടക വസ്തുക്കളും വീട്ടിൽ സുക്ഷിച്ചിരുന്നതായാണ് സംശയം. ഇക്കാര്യവും ഫോറൻസിക് സംഘം പരിശോധിക്കും.
സ്‌ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ നാല് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. മുട്ടിനകത്ത് സ്വദേശി ഡേവിസ് ആണ് സംഭവത്തിൽ മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ പടക്കം സൂക്ഷിച്ച കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. ഇതിന് പുറമേ പരിസരത്തുള്ള വീടുകൾക്കെല്ലാം സാരമായ കേടുപാടുകളാണ് ഉണ്ടായത്.
Discussion about this post