ന്യൂഡൽഹി: ജനുവരിയിൽ മാത്രം 29 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക് പൂട്ടിട്ടതായി വാട്‌സ്ആപ്പ്. കമ്പനിയുടെ ഇന്ത്യയിലെ സേവന നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് നടപടി സ്വീകരിച്ചതെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി. യൂസർ സേഫ്റ്റി പ്രതിമാസ റിപ്പോർട്ടിലാണ് വാട്‌സ് ആപ്പ് ഇക്കാര്യം പറയുന്നത്.
പരാതി പരിഹാര സംവിധാനം വഴി പരാതി ലഭിച്ച അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും. ഐടി റൂൾസ് 2021 പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിലെ നിയമങ്ങൾ ലംഘിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താൻ സ്വീകരിച്ച മാർഗങ്ങളിലൂടെയാണ് നിയമലംഘകർക്കെതിരെ നടപടി എടുത്തതെന്നും കമ്പനി വിശദീകരിച്ചു.
ഉപയോക്താക്കൾക്ക് സുരക്ഷിത പ്ലാറ്റ്‌ഫോം ഒരുക്കാൻ വേണ്ടി ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താൻ ആർട്ടിഫിഷൽ ഇന്റലിജൻസും ഡാറ്റാ സയന്റിസ്റ്റുകളുടെയും വിദഗ്ധരുടെയും സേവനവും മറ്റ് സാങ്കേതിക വിദ്യകളും കമ്പനി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിലും തടയുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും വാട്‌സ്ആപ്പ് വിശദീകരിച്ചു.
മൂന്ന് തലങ്ങളിലൂടെയാണ് ഇത്തരം അക്കൗണ്ടുകൾ വിലയിരുത്തുന്നത്. രജിസ്‌ട്രേഷൻ സമയത്തും മെസേജിംഗ് സമയത്തും നെഗറ്റീവ് ഫീഡ് ബാക്കിന്റെ അടിസ്ഥാനത്തിലുമാണിതെന്ന് കമ്പനി അറിയിച്ചു. വാട്‌സ്ആപ്പ് നിയമലംഘനങ്ങൾ പരിധി വിട്ടപ്പോൾ കേന്ദ്രസർക്കാർ മുൻകൈയ്യെടുത്ത് കമ്പനിയുമായി ചർച്ചകൾ നടത്തിയിരുന്നു. തുടർന്നാണ് ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കമ്പനി തയ്യാറായത്.
Discussion about this post