തിരുവനന്തപുരം: ഇപ്പോൾ മരുമകൻമാരുടെ കാലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകനാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ കരാറുകാരൻ എന്ന വിവരം ചൂണ്ടിക്കാട്ടി പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. വൈക്കം വിശ്വന്റെ മരുമകന് ബ്രഹ്മപുരത്തിന്റെ കരാർ കിട്ടിയപ്പോൾ ബഹളം വെച്ച് ഉപകരാർ നേടിയത് കെപിസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ മകനാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേരളത്തിലെ പങ്കുകച്ചവടത്തിന്റെയും അഴിമതിയുടെയും വീതം വെപ്പിന്റെയും ഏറ്റവും വലിയ ഉദാഹരണമാണിത്. ഒരു കേസിൽ മാത്രമല്ല നിരവധി കേസുകളിൽ നടന്നിട്ടുണ്ട്. ബ്രഹ്മപുരം തീപിടുത്തം ഉണ്ടായതിന് ശേഷം ഹൈക്കോടതി ശക്തമായ വിമർശനം നടത്തിയപ്പോഴും കോൺഗ്രസോ യുഡിഎഫോ ഒരു സമരത്തിനുമില്ലെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ബിജെപിയും യുവമോർച്ചയും മാത്രമാണ് സമരവുമായി മുന്നോട്ടുവന്നത്. സർക്കാരിനെ സംരക്ഷിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
നഗരസഭ എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ബ്രഹ്മപുരം കരാറുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറാൻ സർക്കാർ തയ്യാറാകണം. കേന്ദ്ര നിയമവും പാരിസ്ഥിതിക നിയമങ്ങളും ലംഘിച്ചതിനെക്കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ബ്രഹ്മപുരത്ത് തീവെട്ടിക്കൊളളയാണ് കോർപ്പറേഷനും രാഷ്ട്രീയ പാർട്ടികളും കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. അവിടെ മാലിന്യനിർമാർജ്ജനത്തിന്റെ പേരിൽ നടക്കുന്ന എല്ലാ പദ്ധതികളിലും വലിയ അഴിമതിയാണ് നടക്കുന്നത്. ആ അഴിമതിയുടെ പണം എൽഡിഎഫും യുഡിഎഫും സിപിഎമ്മും കോൺഗ്രസും ചേർന്ന് പങ്കുവെയ്ക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കരുവന്നൂർ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പേരിൽ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണമായാലും എആർ നഗർ സർവ്വീസ് കോർപ്പറേറ്റ് ബാങ്കിലെ കളളപ്പണ നിക്ഷേപത്തിന്റെ കാര്യത്തിലായാലും ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പല അഴിമതി ആരോപണങ്ങളിലും യുഡിഎഫും എൽഡിഎഫും തമ്മിലുളള പങ്കുകച്ചവടവും കൊടുക്കൽ വാങ്ങലും വളരെ വ്യക്തമാകുന്നുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post