മുംബൈ: മഹാരാഷ്ട്രയിൽ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു. സർക്കാർ സംഘടിപ്പിച്ച മഹാരാഷ്ട്ര ഭൂഷൺ അവാർഡ് വിതരണ ചടങ്ങിനെത്തിയവരാണ് ദുരന്തത്തിന് ഇരയായത്. വേദനാജനകവും നിർഭാഗ്യകരവുമായ സംഭവമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.
മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാനസർക്കാർ അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാചിലവുകൾ പൂർണമായി സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2022 ലെ മഹാരാഷ്ട്ര ഭൂഷൺ അവാർഡുകളാണ് വിതരണം ചെയ്തത്. കേന്ദ്രമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തുടങ്ങി പ്രമുഖ നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തിരുന്നു. രാവിലെ 11. 30 ന് തുടങ്ങിയ പരിപാടി ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടതായിട്ടാണ് റിപ്പോർട്ടുകൾ.
അൻപതോളം പേർ അവശരായി ആശുപത്രിയിലെത്തിയിരുന്നു. ഇതിൽ 24 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ബാക്കിയുളളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആശുപത്രിയിലെത്തി വിലയിരുത്തി. മികച്ച ചികിത്സ ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
നവിമുംബൈയിലെ ഖാർഗറിലായിരുന്നു പുരസ്‌കാരദാന ചടങ്ങ്.
Discussion about this post