ന്യൂഡൽഹി: ഹൃദയാഘാതത്തെ തോൽപ്പിച്ച് വൈദ്യശാസ്ത്ര ലോകത്തിന് അത്ഭുതമായി വയോധിക. 81 കാരിയായ ഡൽഹി സ്വദേശിനിയാണ് അഞ്ച് തവണയുണ്ടായ ഹൃദയാഘാതത്തെ തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇത് വല്ലാത്ത അതിശയമാണെന്ന് 81കാരിയെ ചികിത്സിച്ച ഡോക്ടർമാരും പ്രതികരിച്ചു.
ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു 81 കാരിയെ ഡൽഹിയിലെ മാക്‌സ് ഹെൽത്ത് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കരുത്ത് 25 ശതമാനമായി ചുരുങ്ങിയതായി കണ്ടെത്തി. ഇതോടെ ഇതിനായുള്ള ചികിത്സകൾ ആരംഭിക്കുകയായിരുന്നു. ഇതിന് ശേഷം ആറ് ദിവസത്തിനിടെയാണ് വയോധികയ്ക്ക് അഞ്ച് തവണ ഹൃദയാഘാതം ഉണ്ടായത്. ഈ അഞ്ച് തവണയും ഇവർ ഡോക്ടർമാരെ പോലും ഞെട്ടിച്ച് ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു.
ശ്വാസ തടസ്സവും ഹൃദയമിടിപ്പ് കുറയുകയും ചെയ്തതിനെ തുടർന്നാണ് വയോധിക ആശുപത്രിയിൽ ചികിത്സ തേടി എത്തിയതെന്ന് ചികിത്സിച്ച ഡോക്ടറും കാർഡിയോളജി ചെയർമാനുമായ ഡോ. ബാൽബീർ സിംഗ് പറഞ്ഞു. ഹൃദയാഘാതമാണെന്ന് വ്യക്തമായതോടെ ആഞ്ചിയോഗ്രാഫി ചെയ്തു. ഇതിന് ശേഷം ചെറിയ പേസ്‌മേക്കറും സ്ഥാപിച്ചു. എന്നാൽ ഇതിൽ ചില മാറ്റം വരുത്തിയതോടെ വീണ്ടും ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തുടർ ചികിത്സയിലിരിക്കെ മൂന്ന് തവണ കൂടി വയോധികയ്ക്ക് ഹൃദയാഘാതം ഉണ്ടായി.
അവസാനം ഇലക്ട്രോണിക് ഉപകരണമായ ഓട്ടോമാറ്റിക് ഇംപ്ലാന്റബിൾ കാർഡിയോർട്ടർ ഡഫിബ്രിലേറ്റർ ഘടിപ്പിക്കുകയായിരുന്നു. ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള ഏറ്റവും മികച്ച സംവിധാനം ആണ് ഇത്. ഈ ഉപകരണം ഘടിപ്പിച്ചതോടെ വയോധിക ആരോഗ്യനില വീണ്ടെടുത്തു. പൂർണ ആരോഗ്യവതിയായതിന് ശേഷമാണ് ഇവർ ആശുപത്രി വിട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
ആർത്ത വിരാമത്തിന് ശേഷം സ്ത്രീകളിൽ ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ഏറെ കൂടുതലാണ്. കഴുത്ത്, പല്ല്, തോളുകൾ, നടു, അടിവയറ് എന്നിവിടങ്ങളിൽ വേദന, പെട്ടെന്ന് വിയർക്കുക, ശ്വസിക്കാൻ ബുദ്ധിമുട്ട്, തലറക്കം, ഛർദ്ദി എന്നീ ലക്ഷണങ്ങളാകും ഹൃദയാഘാതം സംഭവിക്കുമ്പോൾ ഇവരിൽ പ്രകടമാകുക. അതിനാൽ ശ്രദ്ധ പുലർത്തണമെന്നും സിംഗ് കൂട്ടിച്ചേർത്തു.
Discussion about this post