ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ നിർമ്മിച്ച പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിച്ചിരിക്കുകയാണ്.പ്രമുഖരടക്കം പുതിയപാർലമെന്റ് മന്ദിരത്തിന്റെ സവിശേഷതകളെ കുറിച്ച് വാചാലരാവുകയാണ്.
പാർമെന്റ് മന്ദിരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് രാജ്യസഭയുടെയും ലോക്‌സഭയുടെയും തീമാണ്. യഥാക്രമം താമരയുടെയും മയിലിന്റെയും തീമാണ് ഇരു ഹാളുകളുടെയും തീം. മനോഹരമായ പരാവതാനികളും സീലിങ്ങും ഉപയോഗിച്ചാണ് ഹാളുകൾ ഭംഗിയാക്കിയത്. ഉത്തർപ്രദേശിൽ നിന്നുള്ള 900 ത്തോളം കരകൗശല വിദഗ്ധർ ഏകദേശം 10 ലക്ഷം മണിക്കൂർ നേരം അധ്വാനിച്ചാണ് മനോഹരമായ പരവതാനികൾ നെയ്ത് വിരിച്ചത്.
100 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യൻ കമ്പനിയായ ഒബീറ്റി കാർപെറ്റ്‌സാണ് ഹാളുകൾക്കായുള്ള പരവതാനികൾ നിർമ്മിച്ചെടുത്തത്. 17,500 ചതുരശ്ര അടി വിസ്തീർണമുള്ള ഹാളുകൾക്കായി നെയ്ത്തുകാർ രാപ്പകൽ അധ്വാനിക്കുകയായിരുന്നു. 2021 സെപ്തംബർ മാസത്തിൽ ആരംഭിച്ച നെയ്ത് ജോലികൾ ശേഷം 2022 മെയ്മാസത്തിലാണ് പൂർത്തിയായത്. തുടർന്ന് നവംബറിൽ പരവതാനി വിരിക്കാനും ആരംഭിച്ചു.
2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട മന്ദിരത്തിന്റെ നിർമാണം ടാറ്റ പ്രോജക്ട്സ് ആണ് പൂർത്തിയാക്കിയത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പഴയ കെട്ടിടത്തെ അപേക്ഷിച്ച് വലുപ്പമേറിയ അകത്തളങ്ങളും കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഹാളുകളുമാണ് പുതിയ മന്ദിരത്തിന്റെ പ്രത്യേകത. കൂടാതെ വലിയ ലൈബ്രറി, വിശാലമായ പാർക്കിങ് സ്പേസ്, കമ്മിറ്റി റൂമുകൾ, കൂടുതൽ ഓഫീസ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയുമുണ്ട്. അംഗപരിമിതർക്ക് അടക്കം എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമാണം.
65,000 ചതുരശ്ര മീറ്റർ വലുപ്പമുള്ളതാണ് പുതിയ നിർമിതി. പുതിയ മന്ദിരത്തിൽ തയ്യാറായിരിക്കുന്ന 384 പേർക്ക് ഇരിക്കാവുന്ന രാജ്യസഭാ ഹാളിന്റെ തീം താമരയാണ്. കൂടാതെ 888 പേർക്കിരിക്കാവുന്ന ലോക്സഭാ ഹാളുമുണ്ടാകും. മയിലിന്റെ രൂപമാണ് ലോക്സഭാ ഹാളിന്റെ ഇന്റീരിയർ തീം. രാജ്യത്തെ വർദ്ധിച്ച ജനസംഖ്യയ്ക്ക് അനുസരിച്ച് ജനപ്രതിനിധികളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമാണിത്
Discussion about this post