ഇസ്ലാമാബാദ്: പാകിസ്താൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കശ്മീരിൽ ) ജനരോഷം ആളിപ്പടരുന്നു. പാക് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ മാസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭം ഇപ്പോൾ ഒരു ആഭ്യന്തര കലാപത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുകയാണ്. സ്ഥിതിഗതികൾ ഇത്തരത്തിൽ തുടർന്നാൽ തങ്ങൾക്ക് മറ്റ് വഴികൾ തേടേണ്ടി വരുമെന്ന് പ്രക്ഷോഭകർ പാക് ഭരണകൂടത്തിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.
റാവലാകോട്ട്, മുസാഫറാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. സ്കൂൾ വിദ്യാർത്ഥികളും സ്ത്രീകളും അടക്കം പതിനായിരങ്ങളാണ് “പാകിസ്താൻ സൈന്യമേ പുറത്തുപോവുക” എന്ന പ്ലക്കാർഡുകളുമേന്തി പ്രതിഷേധിക്കുന്നത്.
ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ വൻ ജനകീയ മുന്നേറ്റത്തെ അടിച്ചമർത്താൻ പാക് ഭരണകൂടം ക്രൂരമായ നടപടികളാണ് സ്വീകരിക്കുന്നത്. പ്രക്ഷോഭകർക്ക് നേരെ പാക് സൈന്യവും പൊലീസും നടത്തിയ വെടിവെയ്പ്പിലും അക്രമങ്ങളിലും നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ തടവിലാക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളെ ഭയന്ന് പാക് ഭരണകൂടം ഇവിടെ അവാമി ആക്ഷൻ കമ്മിറ്റിയെ നിരോധിക്കുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
കടുത്ത വിലക്കയറ്റവും ഗോതമ്പ് പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമവും പ്രതിഷേധത്തിന്റെ പ്രധാന കാരണങ്ങളാണ്. ഈ പ്രദേശത്തുനിന്നും വൻതോതിൽ വൈദ്യുതി ഉത്പാദിപ്പിച്ചിട്ടും ഇവിടുത്തെ ജനങ്ങൾക്ക് വൻ തുകയ്ക്ക് വൈദ്യുതി വിൽക്കുന്ന പാക് നയം ജനങ്ങളെ പ്രകോപിതരാക്കുന്നുണ്ട്. പതിറ്റാണ്ടുകളായി നിഷേധിക്കപ്പെടുന്ന ജനാധിപത്യ-ഭരണഘടനാ അവകാശങ്ങൾ, കശ്മീരി ജനതയെ രണ്ടാംകിട പൗരന്മാരായി കാണുന്ന പാക് സൈന്യത്തിന്റെ അടിച്ചമർത്തലുകൾ ഇതെല്ലാം ജനങ്ങളെ പ്രക്ഷോഭത്തിലെത്തിച്ചു.
പാകിസ്താൻ തങ്ങളെ നിരന്തരം പട്ടിണിയിലേക്കും ദുരിതത്തിലേക്കും തള്ളിവിടുകയാണെന്ന് സമരക്കാർ ആരോപിക്കുന്നു. പാക് ആർമി ചീഫ് ആസിം മുനീറിനും ജനറൽമാർക്കുമെതിരെ പരസ്യമായി മുദ്രാവാക്യം വിളിച്ച ജനങ്ങൾ, പാകിസ്താൻ ഈ പ്രദേശം വിട്ടുപോകണമെന്നാണ് ആവശ്യപ്പെടുന്നത്. തങ്ങളുടെ ജീവിക്കാനുള്ള അവകാശം തടഞ്ഞുവെച്ചാൽ അതിർത്തിക്കപ്പുറമുള്ള മറ്റ് വഴികൾ തേടാൻ മടിക്കില്ലെന്ന പ്രക്ഷോഭകരുടെ മുന്നറിയിപ്പ് പാകിസ്താനെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്.
പാക് അധീന കശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന പാകിസ്താന്റെ നടപടിയെ ഇന്ത്യ ശക്തമായി അപലപിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ വികസന കുതിപ്പ് കണ്ട് പാക് അധീന കശ്മീരിലെ ജനങ്ങൾ ഭാരതത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നു എന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ പ്രക്ഷോഭങ്ങൾ വിരൽ ചൂണ്ടുന്നത്. പാകിസ്താന്റെ സാമ്പത്തിക തകർച്ചയും സൈനിക ഏകാധിപത്യവും കാരണം പി.ഒ.കെ പൂർണ്ണമായും പാകിസ്താന് കൈവിട്ടുപോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.










