തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ.ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിച്ച ആന്റണി കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ട് വാല്യങ്ങളിലായി 405 പേജുള്ളതാണ് ജുഡിഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തില്‍ പൂര്‍ണതൃപ്തനാണെന്ന് ജസ്റ്റിസ് പി എസ് ആന്റണി വ്യക്തമാക്കി. അല്‍പ്പ സമയത്തിനകം വാര്‍ത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ സുപ്രധാന തെളിവായ ശബ്ദരേഖയുടെ ഒര്‍ജിനല്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കാന്‍ വിവാദത്തില്‍പ്പെട്ട ചാനലിന് സാധിച്ചിരുന്നില്ല. ഏത് സാഹചര്യത്തിലാണ് സംഭാഷണം നടന്നതെന്ന് വ്യക്തമാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് കമ്മിഷന് ആവശ്യപ്പെട്ടിരുന്നത്.
മാത്രമല്ല പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയും കമ്മിഷനുമുന്നില്‍ ഹാജരായില്ല. ശശീന്ദ്രന് കുറ്റവിമുക്തനാക്കപ്പെട്ടാല്‍ പാര്‍ട്ടിക്ക് രാജ്യത്ത് കിട്ടുന്ന ഏക മന്ത്രിസ്ഥാനം എന്ന നിലയില്‍ അത് എത്രയും വേഗം വേണമെന്ന ആവശ്യം എന്‍ സി പി ഉന്നയിക്കാന്‍ സാധ്യതയുണ്ട്.
ശശീന്ദ്രനെതിരേ പരാതി നല്കിയ മാധ്യമപ്രവര്‍ത്തക അത് പിന്‍വലിക്കുന്നതിനായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 26 നാണ് ആരോപണത്തെത്തുടര്‍ന്ന് എ.കെ. ശശീന്ദ്രന് രാജിവെച്ചത്.
ഇതിനിടെ സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് വിലക്കേര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിനു താഴെയാണു സാധാരണ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുക.
സോളര്‍ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പണ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനു താഴെ നില്ക്കാന് മാധ്യമങ്ങളെ അനുവദിച്ചിരുന്നു. എന്നാല്‍, ഇന്നു രാവിലെ മാധ്യമങ്ങള്‍ എത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാര്‍ ഗെയ്റ്റില്‍വച്ച് തടഞ്ഞത്.
Discussion about this post