കേരളത്തിലുണ്ടാ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് പഠന റിപ്പോര്‍ട്ട്. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ (ആര്‍ജിഐഡിഎസ്) പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, സ്കൈമെറ്റ് എന്നിവയുടെ മുന്നറിയിപ്പുകള്‍ പിണറായി സര്‍ക്കാര്‍ കാര്യമായെടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ പല ഡാമുകളിലും ജലം നിറഞ്ഞ് കവിഞ്ഞ സാഹചര്യത്തില്‍ ഡാമുകള്‍ ഒന്നിച്ച് തുറന്ന് വിട്ടത് പ്രളയം രൂക്ഷമാകാനിടയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മൂലം ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയതില്‍ ഗുരുതരവീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യാതൊരു കാരണവശാലും ഡാമുകളുടെ സംഭരണി നിറഞ്ഞുകവിയാന്‍ പാടില്ലെന്നിരിക്കെയാണ് കേരള സര്‍ക്കാര്‍ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാഡ്സിന്റെ കോഡ് അനുസരിച്ച് ജലസംഭരണി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. സംസ്ഥാനത്തെ ഒരു ഡാമിനും കേന്ദ്ര ജല കമ്മിഷന് കര്‍ശനമായി പാലിക്കണം എന്ന നിഷ്കര്‍ഷിച്ചിട്ടുള്ള ഡാം ഓപ്പറേഷന് മാനുവല്‍, എമര്‍ജന്‍സി പ്ലാന്‍ എന്നിവയുണ്ടായിരുന്നില്ല.
രക്ഷാപ്രവര്‍ത്തനങ്ങളും കൃത്യ സമയത്ത് നടത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ അണക്കെട്ടില്‍ അടിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങളും ചെളിയും യഥാസമയം നീക്കെ ചെയ്യാത്തതും വീഴ്ചയാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രളയ ദുരന്തങ്ങള്‍ തടയാന്‍ വേണ്ടി പഠന സമിതി ചില നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതില്‍ ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പുതിയ നിര്‍മ്മാണ ചട്ടം കൊണ്ടുവരണമെന്നുണ്ട്. കൂടാതെ ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് സംവിധാനവും സുരക്ഷാ പ്രോട്ടോക്കോളും പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് തലത്തില്‍ ദുരന്തങ്ങള്‍ തടയാന്‍ സംവിധാനങ്ങള്‍ രൂപീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ റിസ്ക് അനാലിസിസ് നടത്തണമെന്നും സമിതി പറയുന്നു.
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മൈക്കിള്‍ വേദ ശിരോമണി, ഡോ.ഉമ്മന്‍ വി.ഉമ്മന്‍, ജോണ്‍ മത്തായി, മുഹമ്മദലി റാവുത്തര്‍, തോമസ് വര്‍ഗീസ് എന്നിവരടങ്ങുന്ന സമിതിയാണു പഠനം നടത്തിയത്.
Discussion about this post