കേരളത്തിലും തമിഴ്നാട്ടില്‍ ആരാധനകേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മുഹമ്മദ് അസറുദ്ദീനെ കൊച്ചി എന്‍ഐഎ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത് . ഐ.എസ് കോയമ്പത്തൂര്‍ ഘടകത്തിലെ പ്രധാന നേതാവാണ് ഇയാള്‍. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ ആറിടങ്ങളില്‍ നടന്ന എന്‍.ഐ.എയുടെ റെയിഡിലാണ് ഇയാള്‍ പിടിയിലാകുന്നത് .റെയ്ഡിനുപിന്നാലെ കോയമ്പത്തൂരില്‍ പോലീസിന്റെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തില്‍ വീണ്ടും പരിശോധന നടന്നു. ജൂണ്‍ 26 വരെ കൊയമ്പത്തൂര് നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കേരളത്തിലും തമിഴ്നാട്ടിലും സ്ഫോടനം നടത്താന്‍ യുവാക്കളെ ആകര്‍ഷിക്കുന്നരീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ അസ്ഹറുദ്ദീന് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേ ബുധനാഴ്ചയാണ് എന്‍.ഐ.എ. കേസെടുത്തത്. ഇവരുമായി ബന്ധമുള്ള ഉക്കടം സ്വദേശികളായ മുഹമ്മദ് ഹുസൈന്, ഷാജഹാന്, കരിമ്പുക്കടൈ സ്വദേശി ഷെയ്ഖ് സഫിയുള്ള എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പോലീസും റവന്യൂ അധികൃതരും പരിശോധിച്ചത്. ഇവരും ഐ.എസ്. അനുകൂലികളാണെന്ന് പോലീസ് പറയുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന നിയമപ്രകാരം മൂന്നുപേർക്കെതിരേയും പോത്തന്നൂർ പോലീസ് കേസെടുത്തു. ഇതോടെ എൻ.ഐ.എ.യും പോലീസും ചേർന്ന് കേസെടുത്തവരുടെ എണ്ണം ഒമ്പതായി.
സാമൂഹികമാധ്യമങ്ങളിൽ ഐ.എസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണെന്നും കോയമ്പത്തൂരിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്നും പോലീസ് പറയുന്നുണ്ട്.
എൻ.ഐ.എ. പരിശോധനയ്ക്കും അസ്ഹറുദ്ദീന്റെ അറസ്റ്റിനും പിന്നാലെയാണ് കോയമ്പത്തൂർ നഗരത്തിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാൽ, അറസ്റ്റുമായി ഇത് ബന്ധപ്പെടുത്തിയിട്ടില്ല.
കൂട്ടംകൂടുന്നതും ജാഥകളും പ്രതിഷേധപ്രകടനങ്ങളും നിരാഹാരസമരങ്ങളും നിരോധിച്ചിട്ടുണ്ട്. ലഘുലേഖകൾ വിതരണംചെയ്യുന്നതും പോസ്റ്റർ പതിക്കുന്നതും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും തടഞ്ഞു. കോയമ്പത്തൂർ സിറ്റി പോലീസ് കമ്മിഷണർ സുമിത് ശരൺ ആണ് ഉത്തരവിറക്കിയത്.
നിയന്ത്രണത്തിൽ ഇളവുവേണ്ടവർ അഞ്ചുദിവസംമുമ്പ് പോലീസിന് അപേക്ഷ നൽകണം. അംഗീകൃത ആരാധനാലയങ്ങൾക്കും വിവാഹം, ശവസംസ്കാരം, മതപരമായ മറ്റു ചടങ്ങുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല.
Discussion about this post