ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേന്ദ്രകഥാപാത്രമാക്കിയ കാർട്ടൂണിനു പുരസ്കാരം നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മന്ത്രി എ.കെ ബാലനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്.
വിഷയത്തിലുള്ള സാംസ്കാരിക മന്ത്രിയുടെ പ്രതികരണം ഇടതുപക്ഷ സമീപനമല്ല. മീശ നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാത്രമല്ല ആവിഷ്കാര സ്വതന്ത്ര്യം വേണ്ടത്. അംശവടി മത ചിഹ്നമല്ല അധികാര ചിഹ്നമാണ്. അധികാര ചിഹ്നത്തെ വിമര്‍ശിക്കാന്‍ പാടില്ലെന്ന മന്ത്രിയുടെ സമീപനം ശരിയല്ല. വിവാദത്തിന് പിന്നില്‍ താത്പര്യങ്ങള്‍ ഉണ്ടെന്നും സന്ധി ചെയ്യേണ്ട ആവശ്യമില്ലെന്നും കാനം പറഞ്ഞു.
അവാര്‍ഡ് നല്‍കിയത് പുന:പരിശോധിക്കണമെന്നത് സര്‍ക്കാര്‍ നിലപാട് ആണെന്ന് മന്ത്രി എ.കെ ബാലന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ തള്ളി ലളിതകലാ അക്കാദമി അവാര്‍ഡ് പിന്‍വലിക്കില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മന്ത്രിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി രംഗത്തെത്തിയത്.
Discussion about this post