ഡൽഹി: രാഷ്ട്രീയ നേതാക്കൾക്ക് നൽകുന്ന വി ഐ പി സുരക്ഷ സംബന്ധിച്ച് സമൂലമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് കുമാർ യാദവിന് നൽകിയിരുന്ന അതീവ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന് നൽകി വരുന്ന സിആർപിഎഫ് സുരക്ഷയും നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
സിആർപിഎഫ് സുരക്ഷ നൽകുന്ന നേതാക്കളുടെ പട്ടികയിൽ നിന്നും ലാലുവിന്റെ പേര് നീക്കം ചെയ്തു. എൽ ജെ പി നേതാവ് ചിരാഗ് പസ്വാന്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് തരം താഴ്ത്താനും തീരുമാനമായി.
സമാജ് വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ സുരക്ഷ പിൻവലിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നേതാക്കളുടെ സുരക്ഷ സംബന്ധിച്ച പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. 2012ലെ യു പി എ സർക്കാരാണ് അഖിലേഷിന് ഉന്നത പരിഗണനയുള്ള പരിരക്ഷ നൽകാൻ തീരുമാനിച്ചിരുന്നത്. സായുധരായ ഇരുപത്തിരണ്ട് എൻ എസ് ജി കമാൻഡോകളായിരുന്നു അഖിലേഷിന്റെ സുരക്ഷാ വൃന്ദത്തിലുണ്ടായിരുന്നത്.
ഇവർക്ക് പുറമെ ബിജെപി എം പി രാജീവ് പ്രതാപ് റൂഡിയുടെ സൈനിക സുരക്ഷയിലും കുറവ് വരുത്തിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ഇന്റലിജൻസ് വൃത്തങ്ങളുടെയും അവലോകന റിപ്പോർട്ട് പ്രകാരമാണ് സുരക്ഷാ കാര്യങ്ങളിൽ പരിഷ്കാരം വരുത്തിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇനിയും നിരവധി നേതാക്കളുടെ സുരക്ഷാ സംവിധാനവും പുനരവലോകനം ചെയ്തേക്കുമെന്നാണ് വിവരം.
Discussion about this post