ന്യൂയോർക്ക്: സ്രാവിന്റെ ആക്രമണത്തിൽ പെറേറ്റ്‌സ് ഓഫ് ദി കരീബിയൻ താരം തമയോ പെറി കൊല്ലപ്പെട്ടു. 49 വയസ്സായിരുന്നു. ഹവായിലെ ഗോട്ട് ഐലന്റിൽ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
മൊകുവായിയിലെ മലേകഹാന ബീച്ചിൽ സർഫിംഗ് നടത്തുകയായിരുന്നു പെറി. ഇതിനിടെയായിരുന്നു സ്രാവ് ആക്രമിച്ചത്. ബീച്ചിൽ സർഫിംഗിനെത്തിയ മറ്റൊരാൾ ആണ് ശരീരമാസകലം പരിക്കേറ്റ് തീരത്ത് കിടക്കുന്ന പെറിയെ കണ്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ആംബുലൻസ് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.
സ്രാവിന്റെ ആക്രമണത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഹോനോലുലു എമർജൻസി മെഡിക്കൽ സർവ്വീസ് ആണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
ലൈഫ്ഗാർഡും സർഫിംഗ് ഇൻസ്ട്രക്ടറുമെല്ലാമാണ് അദ്ദേഹം. സംഭവത്തിന് പിന്നാലെ ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പെറിയുടെ മരണം വലിയ ദുരന്തമായി എന്ന് ഹോനോലുലു മേയർ റിക് ബ്ലൻഗിരാഡി പറഞ്ഞു. അദ്ദേഹത്തിന് ആരദാഞ്ജലി നേരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
1975 ലായിരുന്നു പെറിയുടെ ജനനം. 12 വയസ്സു മുതൽ അദ്ദേഹം സർഫിംഗ് നടത്താറുണ്ട്. 2016 ലായിരുന്നു അദ്ദേഹം ഓഷൻ സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിൽ ഇൻസ്ട്രക്ടറായി സേവനം ആരംഭിച്ചത്.









Discussion about this post